ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂർ തന്റെ പാർട്ടിയുടെ സ്ത്രീവിരുദ്ധ നിലപാട് പരോക്ഷമായി സമ്മതിച്ചുവെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു രംഗത്ത്. പാർലമെന്റിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ ബിജെപി വിമർശനം ശക്തമാക്കുന്നതിനിടെയാണ് ഈ പരാമർശം.
അടുത്തിടെ നടന്ന പാർലമെന്റ് സമ്മേളനത്തിന് ശേഷം നടന്ന സ്വകാര്യ സംഭാഷണത്തിലാണ് തരൂർ ഇക്കാര്യം പറഞ്ഞതെന്ന് റിജിജു അവകാശപ്പെട്ടു. “കോൺഗ്രസ് പാർട്ടി സ്ത്രീവിരുദ്ധമായിരിക്കാം, പക്ഷേ ഒരു സ്ത്രീയും ശശി തരൂരിനെ സ്ത്രീവിരുദ്ധനായി കാണില്ല” എന്ന തരത്തിലുള്ള വാക്കുകൾ തരൂർ പറഞ്ഞതായി മന്ത്രി വ്യക്തമാക്കി. ഇതിലൂടെ കോൺഗ്രസിന്റെ നിലപാട് ഒരു തരത്തിൽ അദ്ദേഹം തന്നെ അംഗീകരിച്ചുവെന്നതാണ് ബിജെപിയുടെ ആരോപണം.
വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനെ തുടർന്ന് കോൺഗ്രസിനെയും മറ്റ് പ്രതിപക്ഷ പാർട്ടികളെയും ബിജെപി കടുത്ത ഭാഷയിൽ വിമർശിച്ചു. 131-ാം ഭരണഘടനാ ഭേദഗതിയിലൂടെ വനിതാ സംവരണം നടപ്പിലാക്കുന്നതിനും ലോക്സഭാ സീറ്റുകൾ വർധിപ്പിക്കുന്നതിനുമുള്ള സർക്കാർ നീക്കത്തെ പ്രതിപക്ഷം എതിർത്തിരുന്നു. സീറ്റുകൾ വർധിപ്പിക്കുന്നത് ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന ആശങ്കയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ദോഷകരമാകുമെന്ന വാദവും പ്രതിപക്ഷം ഉന്നയിച്ചു.
ബിൽ പാസാകാത്തതോടെ കോൺഗ്രസ് സ്ത്രീവിരുദ്ധ നിലപാടുള്ള പാർട്ടിയാണെന്ന് ബിജെപി ആരോപിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങൾ തടഞ്ഞ പ്രതിപക്ഷത്തിന് ജനങ്ങൾ മറുപടി നൽകുമെന്ന് കിരൺ റിജിജു പ്രതികരിച്ചു. 2029 തിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണം നടപ്പാക്കാനായിരുന്നു സർക്കാരിന്റെ ലക്ഷ്യം. എന്നാൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ബിൽ പരാജയപ്പെട്ടു.




