കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഇതോടെ ഈ വർഷം ഷിഗെല്ല മൂലമുള്ള മരണങ്ങൾ നാലായി. സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ കൂടുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.
ജനുവരി മുതൽ ഇതുവരെ 135 പേർക്ക് സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 68 കേസുകളും കോഴിക്കോട് ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരു വയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
അതേസമയം, മലപ്പുറം തിരൂരങ്ങാടിയിൽ ഷിഗെല്ല സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇളനീർ പാർലർ അടപ്പിച്ചു. കൊക്കോഗ്രീൻ എന്ന സ്ഥാപനമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടിയത്. രണ്ട് ആഴ്ച മുമ്പ് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഷിഗെല്ല മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ കർശന പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.






