തിരുവനന്തപുരം: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ചടങ്ങിനിടെ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ വിദ്യാർത്ഥികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അദ്ദേഹം, ഇത് ഇന്നത്തെ യുവാക്കളിൽ ചിലരെ ബാധിച്ചിരിക്കുന്ന കടുത്ത വിവരക്കേടിന്റെ ഉദാഹരണമാണെന്ന് അഭിപ്രായപ്പെട്ടു.
ലോകോത്തര സർവകലാശാലയിൽ പഠിക്കാനും, സുന്ദർ പിച്ചൈയെപ്പോലെ ആഗോള തലത്തിൽ നേട്ടങ്ങൾ കൈവരിച്ച ഒരാളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും നേരിട്ട് കേൾക്കാനുമുള്ള അപൂർവ അവസരമാണ് വിദ്യാർത്ഥികൾ നഷ്ടപ്പെടുത്തിയതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. യുവത്വത്തിൽ വ്യവസ്ഥിതികളെ ചോദ്യം ചെയ്യാനും വെല്ലുവിളിക്കാനും ഒരു ലക്ഷ്യത്തിനായി നിലകൊള്ളാനുമുള്ള ആവേശം സ്വാഭാവികമാണെങ്കിലും, അതിന് വിവരക്കേടോ കോമാളിത്തരമോ കൂട്ടിരിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“നിങ്ങൾ ജീവിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്താണ്, വിവരക്കേടിന്റെ കാലത്തല്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, സ്റ്റാൻഫോർഡ് സർവകലാശാലയിലെ 2026 ബിരുദദാന ചടങ്ങിനിടെയാണ് പ്രതിഷേധം അരങ്ങേറിയത്. മുഖ്യപ്രഭാഷകനായി സുന്ദർ പിച്ചൈ വേദിയിലെത്തിയതോടെ നൂറിലധികം വിദ്യാർത്ഥികൾ “ഫ്രീ, ഫ്രീ പലസ്തീൻ” മുദ്രാവാക്യങ്ങൾ മുഴക്കി ചടങ്ങ് ബഹിഷ്‌കരിച്ച് പുറത്തേക്ക് പോകുകയായിരുന്നു.
ഇസ്രായേൽ സർക്കാരും ഗൂഗിളും ആമസോണും ചേർന്നുള്ള 1.2 ബില്യൺ ഡോളർ മൂല്യമുള്ള ‘പ്രോജക്ട് നിംബസ്’ കരാറിനെതിരെയായിരുന്നു പ്രതിഷേധം. ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ ഉൾപ്പെടുന്ന ഈ പദ്ധതി ഗാസയിലെ സംഘർഷ സാഹചര്യത്തിൽ ഇസ്രായേൽ സർക്കാരിനും സൈനിക സംവിധാനങ്ങൾക്കും പിന്തുണ നൽകുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
‘സ്റ്റാൻഫോർഡ് സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ പലസ്തീൻ’ എന്ന വിദ്യാർത്ഥി സംഘടനയാണ് ബിരുദദാന ചടങ്ങ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തത്. സുന്ദർ പിച്ചൈ മുഖ്യപ്രഭാഷകനായി പങ്കെടുക്കുന്ന ചടങ്ങിൽ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് സംഘടന ആഴ്ചകൾക്ക് മുൻപേ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധത്തെയും അതിനെതിരായ പ്രതികരണങ്ങളെയും ചൊല്ലി ചർച്ചകൾ ശക്തമായിരിക്കുകയാണ്.






