നാസിക്: നാസിക്കിലെ ടിസിഎസ് ഓഫീസുമായി ബന്ധപ്പെട്ട മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ പുതിയ വഴിത്തിരിവ്. കേസിലെ പ്രധാന പ്രതിയായ നിദ ഖാൻ സഹപ്രവർത്തകയെ ഇസ്ലാം മതത്തിലേക്കും അതിന്റെ ആചാരങ്ങളിലേക്കും ആകർഷിക്കാൻ ശ്രമിച്ചുവെന്നതിന് തെളിവുകളുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയെ അറിയിച്ചു.
പരാതിക്കാരിയെ ബുർഖ ധരിക്കാൻ പഠിപ്പിച്ചതായും വിദേശ ജോലി വാഗ്ദാനം നൽകി മലേഷ്യയിലേക്ക് അയയ്ക്കാൻ ശ്രമിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ വാദം. മതഗ്രന്ഥങ്ങൾ നൽകി, മൊബൈൽ ഫോണിൽ മതപഠന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ആചാരങ്ങൾ പരിചയപ്പെടുത്തിയതായും ആരോപിക്കുന്നു. കൂടാതെ, പരാതിക്കാരിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി പ്രാർത്ഥനകൾ നടത്താനും ഹിജാബ്, ബുർഖ എന്നിവ ധരിക്കാനും പഠിപ്പിച്ചതായും പറയുന്നു.
പരാതിക്കാരിയുടെ പേര് ‘ഹാനിയ’ എന്ന് മാറ്റാൻ പദ്ധതിയുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ അവരുടെ ഫോണിൽ മതപരമായ ഉള്ളടക്കങ്ങൾ കണ്ടെത്തിയതായും SIT കോടതിയിൽ അറിയിച്ചു. കേസ് നാസിക്കിന് പുറമെ മലേഗാവ്, മലേഷ്യ എന്നിവിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കൂട്ടുപ്രതിയായ ഡാനിഷ് ഷെയ്ഖ് പരാതിക്കാരിയുടെ വിദ്യാഭ്യാസ രേഖകൾ കൈവശപ്പെടുത്തിയതായും അവ മറ്റൊരു സംഘത്തിന് കൈമാറാൻ ശ്രമിച്ചതായും ആരോപണമുണ്ട്. ഇമ്രാൻ എന്ന വ്യക്തി മുഖേന ജോലിയുടെ പേരിൽ പരാതിക്കാരിയെ മലേഷ്യയിലേക്ക് അയയ്ക്കാൻ പദ്ധതിയുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
ഇതിനിടെ, നിദ ഖാൻ ഒളിവിലാണെന്നും കൂടുതൽ ആളുകൾക്ക് സമാനമായി സമീപിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടതുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
അതേസമയം, പ്രതിഭാഗം എല്ലാ ആരോപണങ്ങളും തള്ളി. മഹാരാഷ്ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം നിലവിലില്ലെന്നും നിലവിലുള്ള കുറ്റങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതുമായി മാത്രം ബന്ധപ്പെട്ടതാണെന്നും അഭിഭാഷകൻ വാദിച്ചു. ഒരേ സംഭവത്തിൽ ഒമ്പത് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതും അദ്ദേഹം ചോദ്യം ചെയ്തു.
കേസിൽ കോടതി മേയ് 2ന് വീണ്ടും പരിഗണിക്കും.




