ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ രംഗത്ത്. നിലവിലുള്ള ആചാരങ്ങൾ മാറ്റാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് സംഘടന വ്യക്തമാക്കി.
ദേവസ്വം മന്ത്രിയായി ഈശ്വരവിശ്വാസമില്ലാത്ത വ്യക്തി ശ്രീകോവിലിന് മുന്നിൽ നിന്ന് ആചാരങ്ങൾ പാലിക്കാത്ത സാഹചര്യം ഒഴിവാക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. ശബരിമലയിൽ മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്നും സംഘടനയുടെ അഭിഭാഷകൻ എം.ആർ. അഭിലാഷ് പറഞ്ഞു. വിശ്വാസികളല്ലാത്തവർ അധികാരത്തിൽ എത്തിയാൽ സർക്കാർ അധികാരം പ്രയോഗിക്കുന്നതിനിടെ ചില ആചാരങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിൽ ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ശബരിമല യുവതി പ്രവേശന കേസിന്റെ വാദത്തിനിടെ അഭിഭാഷകനെ സുപ്രീം കോടതി താക്കീത് ചെയ്തു. കോടതി നിശ്ചയിച്ച വിഷയങ്ങൾക്ക് പുറത്തേക്ക് പോകാതിരിക്കാൻ നിർദേശിച്ച കോടതി, നിർദിഷ്ട ഏഴ് ചോദ്യങ്ങളുടെ പരിധിയിൽ നിന്നു വാദിക്കണമെന്നും വ്യക്തമാക്കി. ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായ വാദത്തിനിടെ ഉന്നയിച്ച പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് കോടതി ഈ നിർദേശം നൽകിയത്.




