ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ പ്രത്യേക സൈനിക വിന്യാസവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് യുഎസ് മറീനുകളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന അവകാശവാദവുമായി ഇറാൻ ബന്ധമുള്ള ഹാക്കർ സംഘം രംഗത്ത്. ഇതിനെ തുടർന്ന് പെന്റഗൺ അന്വേഷണം ആരംഭിച്ചു. ചോർന്ന വിവരങ്ങളിൽ ചിലത് ആധികാരികമാണെന്ന സൂചനകൾ പ്രാഥമിക പരിശോധനയിൽ ലഭിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. മറീനുകൾക്കെതിരെ ഭീഷണിയും ഉയർന്നിട്ടുണ്ട്.
ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന മറീനുകളെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമിട്ടാണ് സൈബർ ആക്രമണം നടന്നതെന്നാണ് വിവരം. ടെലിഗ്രാം വഴി വിവരങ്ങൾ പുറത്തുവിട്ട ഹാക്കർമാർ, ഈ സൈനികരെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടായിരത്തിലധികം മറീനുകളുടെ വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
‘ഹൻസാല’ എന്ന ഹാക്കർ സംഘമാണ് ഇതിന് പിന്നിലെന്നാണ് ഷഫാഖ് ഡോട്ട് കോം പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്. ഏകദേശം 2,000 സൈനികരുടെ വിവരങ്ങൾ ചോർന്നതായി വാൾ സ്ട്രീറ്റ് ജേണൽ വ്യക്തമാക്കുമ്പോൾ, 2,379 യുഎസ് മറീനുകളുടെ വിവരങ്ങളാണെന്ന് ഷഫാഖ് ഡോട്ട് കോം കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടുണ്ട്. ടെലിഗ്രാം ചാനലിലൂടെയാണ് ഈ വിവരങ്ങൾ പ്രചരിപ്പിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
മറീനുകളുടെ കുടുംബാംഗങ്ങളുടെ വിവരങ്ങൾ, വിലാസങ്ങൾ, ദിനചര്യകൾ എന്നിവ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും പിന്നീട് പുറത്തുവിടുമെന്നും ഹാക്കർ സംഘം അവകാശപ്പെട്ടു. എന്നാൽ, ഈ അവകാശവാദങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മറീനുകൾക്ക് വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ ഭീഷണിപ്പെടുത്തലുകളും ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, ഇറാൻ തകർച്ചയുടെ വക്കിലാണെന്നും ഹോർമുസ് കടലിടുക്ക് വേഗത്തിൽ തുറക്കണമെന്നും ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചതായി റിപ്പോർട്ടുകളുണ്ട്. യുഎസ് ഉപരോധം തുടരുന്ന സാഹചര്യത്തിൽ ഇറാനിലേക്കുള്ള കപ്പൽ ഗതാഗതം യുഎസ് നാവികസേന നിയന്ത്രിച്ചിരിക്കുകയാണ്. ഉപരോധം നീക്കുന്നതുവരെ കടലിടുക്ക് തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ. സമാധാന ചർച്ചകളുമായി ബന്ധപ്പെട്ട് പരിഷ്‌കരിച്ച നിർദ്ദേശം ഇറാൻ ഉടൻ സമർപ്പിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.




