ബെംഗളൂരു: ഒറ്റമണിക്കൂറിനുള്ളിൽ പെയ്ത അതിശക്തമായ മഴ ബെംഗളൂരുവിനെ വെള്ളത്തിനടിയിലാക്കി. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ആലിപ്പഴമഴയും ശക്തമായ കാറ്റും കൂടി നഗരത്തെ ബാധിച്ചു. മണിക്കൂറിൽ ഏകദേശം 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയതോടെ നിരവധി മരങ്ങൾ കടപുഴകി വീണു, ചില്ലകൾ ഒടിഞ്ഞുവീണു, ഗതാഗതം പൂർണ്ണമായും താറുമാറായി.
എംജി റോഡ്, അശോക് നഗർ, റിച്ച്മണ്ട് ടൗൺ, ഉൾസൂർ, ഇന്ദിരാനഗർ, കൊറമംഗല, ചിക്പേട്ട്, ചാമരാജ്പേട്ട്, വിവി പുരം, ബനശങ്കരി, ജെപി നഗർ, ബിടിഎം ലേഔട്ട്, ബെലന്ദൂർ എന്നിവിടങ്ങളിലടക്കം നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു. അശോക് നഗറിലും കണ്ഠീരവ സ്റ്റേഡിയം പരിസരത്തും ആലിപ്പഴവീഴ്ച ശക്തമായി അനുഭവപ്പെട്ടു.
മഴ തുടർന്നതോടെ റോഡുകളും വ്യാപാര കേന്ദ്രങ്ങളും മിനിറ്റുകൾക്കകം രണ്ടുമുതൽ മൂന്ന് അടിവരെ വെള്ളത്തിൽ മുങ്ങി. ഓടകൾ നിറഞ്ഞുകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയസമാന സാഹചര്യം രൂപപ്പെട്ടു. ബൈക്ക് യാത്രക്കാരും ഓഫീസ് ജീവനക്കാരും വ്യാപാരികളും പല സ്ഥലങ്ങളിലും കുടുങ്ങിപ്പോയി.
വൈദ്യുതി പോസ്റ്റുകൾ വീഴുകയും കേബിളുകൾ നിലംപതിക്കുകയും ട്രാൻസ്ഫോർമറുകൾ പൊട്ടിത്തെറിക്കുകയും ചെയ്തതോടെ വൈദ്യുതി വിതരണം തകരാറിലായി. 50-ലധികം വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചതോടൊപ്പം 200-ത്തിലധികം പോസ്റ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് കണക്ക്.
കനത്ത മഴ ദുരന്തത്തിൽ ജീവഹാനിയും റിപ്പോർട്ട് ചെയ്തു. ശിവാജി നഗരിലെ ബോറിംഗ് ആശുപത്രിക്ക് സമീപം മതിൽ ഇടിഞ്ഞുവീണ് ഷോപ്പിംഗ് നടത്തുകയായിരുന്ന ഒരു പെൺകുട്ടിയടക്കം ഏഴുപേർ മരിച്ചു. എറണാകുളം രാമമംഗലം സ്വദേശികളായ സ്മിതയും ലതയും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒൻപത് പേർക്ക് പരിക്കേറ്റു. ശിവാജി നഗരത്തിലും ബന്നാർഗട്ട റോഡിലും പൊട്ടിവീണ വൈദ്യുതിലൈനിൽനിന്ന് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു. ചാമരാജ്പേട്ടിൽ വീടിന്റെ മേൽക്കൂരയും ഭിത്തിയും തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നഗരത്തിൽ ഇത്രയും ശക്തമായ മഴക്കെടുതി ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. നഗരഹൃദയ മേഖലയിൽ മാത്രം 78 മില്ലിമീറ്റർ മഴ പെയ്തതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 48 മണിക്കൂറിനുള്ളിൽ ഇടിയോട് കൂടിയ മഴക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.




