കാഠ്മണ്ഡു: നെറ്റ്‌വർക്ക് മാപ്പിൽ ജമ്മു കശ്മീരിനെ പൂർണ്ണമായും പാകിസ്താന്റെ ഭാഗമായി ചിത്രീകരിച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്ന് നേപ്പാൾ സർക്കാർ ഉടമസ്ഥതയിലുള്ള നേപ്പാൾ എയർലൈൻസ് കടുത്ത വിമർശനത്തിന് വിധേയമായി. പ്രതിഷേധം ശക്തമായതോടെ വിമാനക്കമ്പനി പോസ്റ്റ് നീക്കം ചെയ്യുകയും ഔദ്യോഗികമായി ക്ഷമാപണം നടത്തുകയും ചെയ്തു. ബുധനാഴ്ചയാണ് സംഭവം നടന്നത്.
എയർലൈൻസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച റൂട്ട് മാപ്പിൽ ജമ്മു കശ്മീരും ലഡാക്കും പാകിസ്താന്റെ ഭാഗമായി കാണിച്ചിരുന്നതാണ് വിവാദത്തിന് കാരണമായത്. ചിത്രം എക്സ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വൈറലായതോടെ ഇന്ത്യൻ ഉപയോക്താക്കൾ കടുത്ത പ്രതികരണം പ്രകടിപ്പിച്ചു.
തുടർന്ന് #BoycottNepalAirlines എന്ന ഹാഷ്ടാഗ് ട്രെൻഡിങ്ങായി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും വ്യോമയാന മന്ത്രാലയവും വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. ഇന്ത്യ നേപ്പാളിന് നൽകിയ സാമ്പത്തികവും അടിസ്ഥാന സൗകര്യപരവുമായ പിന്തുണകളും പലരും ചൂണ്ടിക്കാട്ടി.
ഭോജ്പുരി നടനും ഗായകനുമായ ഖേസരിലാൽ യാദവ് സംഭവത്തെ വിമർശിച്ച്, ഇത് മനഃപൂർവമായ പ്രകോപനമാണെന്ന് ആരോപിച്ചു. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള ഭൂപട വ്യത്യാസങ്ങൾ ലഘുവായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വിമർശനം ഉയർന്നതോടെ നേപ്പാൾ എയർലൈൻസ് പോസ്റ്റ് നീക്കം ചെയ്ത്, ഇത് ഔദ്യോഗിക നിലപാടല്ലെന്ന് വ്യക്തമാക്കി. നെറ്റ്‌വർക്ക് മാപ്പിൽ രാജ്യാന്തര അതിർത്തികളെ സംബന്ധിച്ച പിഴവുണ്ടായതായി അവർ സമ്മതിച്ചു. സംഭവത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും, അയൽരാജ്യങ്ങളുമായുള്ള സൗഹൃദബന്ധങ്ങളെ അവർ വിലമതിക്കുന്നതായും കമ്പനി അറിയിച്ചു.
ഇന്ത്യയിലേക്കുള്ള സർവീസുകൾ വിപുലീകരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഈ വിവാദം ഉണ്ടായത്. മാർച്ചിൽ കാഠ്മണ്ഡു-ഡൽഹി റൂട്ടിൽ സർവീസുകൾ വർദ്ധിപ്പിക്കാനുള്ള പദ്ധതിയും നേപ്പാൾ എയർലൈൻസ് പ്രഖ്യാപിച്ചിരുന്നു. നിലവിൽ ദിവസവും ഒരു സർവീസ് മാത്രമുള്ള ഈ റൂട്ടിൽ ആഴ്ചയിൽ 10 സർവീസുകളാക്കി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.




