മലപ്പുറം: മുസ്ലിം ലീഗിന്റെ നിലപാടുകളിൽ മാറ്റം വന്നുവെന്നും അതിനെക്കുറിച്ചുള്ള വിമർശനങ്ങളെ മലപ്പുറം ജില്ലയെയും മുസ്ലിം സമൂഹത്തെയും ലക്ഷ്യമാക്കിയുള്ളതാക്കി മാറ്റുന്നുവെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വിപി അനിൽ. ലീഗ് നേതാക്കളുടെ പ്രതികരണങ്ങൾ പലപ്പോഴും ഇത്തരത്തിലുള്ള രീതിയിലാണെന്നും, മലപ്പുറം ജില്ല എല്ലാ വിഭാഗം ആളുകളുടെയും താണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് അതിന്റെ കുത്തക അവകാശപ്പെടേണ്ടതില്ലെന്നും വിപി അനിൽ അഭിപ്രായപ്പെട്ടു.
വെള്ളാപ്പള്ളി നടേശൻ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിപ്പില്ലെന്നും, എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അദ്ദേഹത്തിന് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധികാരം നേടുന്നതിനായി ലീഗ് വർഗീയ ശക്തികളുമായി കൂട്ടുചേരുകയാണെന്നും, ജമാഅത്ത് ബന്ധം അതിന്റെ ഭാഗമാണെന്നും വിപി അനിൽ ആരോപിച്ചു. ലീഗിന്റെ നിലപാട് മാറ്റങ്ങളെക്കുറിച്ച് ഇടതുപക്ഷം മാത്രമല്ല, മുസ്ലിം മതപണ്ഡിതരും വിമർശനം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




