ബിജ്നോർ: ഡിജിറ്റൽ അറസ്റ്റ് ഭീഷണിയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തതായി പരാതി. ഉത്തർ പ്രദേശിലെ ബിജ്നോറിൽ 28കാരിയായ മോണിക്കയാണ് ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ചത്. എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു പെൺമക്കൾ ഉറങ്ങിയ ശേഷമാണ് സംഭവം നടന്നത്. വീട്ടിൽ നിന്നു കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ ഭീഷണിയെക്കുറിച്ച് മോണിക്ക പരാമർശിച്ചിട്ടുണ്ട്. സംഭവത്തിൽ ബിഎൻഎസ് സെക്ഷൻ 108 പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബിജ്നോർ സ്വദേശിയായ രൺധീറിന്റെ ഭാര്യയാണ് മോണിക്ക. രാവിലെ കുട്ടികൾ ഉറക്കമുണർന്ന് നോക്കിയപ്പോഴാണ് മോണിക്കയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം കുടുംബത്തിന് സംശയം തോന്നിയിരുന്നെങ്കിലും സമൂഹത്തിന്റെ പ്രതികരണം ഭയന്ന് പോലീസിനെ അറിയിക്കാതെ മൃതദേഹം സംസ്കരിച്ചു. പിന്നീട് ആത്മഹത്യാക്കുറിപ്പ് ലഭിച്ചതോടെയാണ് ഡിജിറ്റൽ അറസ്റ്റ് ഭീഷണിയുടെ വിവരങ്ങൾ പുറത്തുവന്നത്.
ആത്മഹത്യാക്കുറിപ്പിൽ ഇളയമകളോട് ക്ഷമ ചോദിച്ച മോണിക്ക, താൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും കുറിച്ചിട്ടുണ്ട്. ഭർത്താവിനോട് അഭിസംബോധന ചെയ്ത് “കുറച്ച് കാര്യങ്ങൾ പറയാനുണ്ട്… കുറച്ച് ദിവസങ്ങളായി ഒരാൾ എന്നെ ഭീഷണിപ്പെടുത്തുകയാണ്. അതിനാലാണ് ഈ തീരുമാനമെടുക്കുന്നത്. കഴിയുമെങ്കിൽ എന്നോട് ക്ഷമിക്കുക” എന്നിങ്ങനെയാണ് മോണിക്ക എഴുതിയത്.
കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിൽ മോണിക്കയുടെ ഫോണിൽ നിന്ന് നിരവധി വാട്സ്ആപ്പ് കോളുകളും സന്ദേശങ്ങളും ഓഡിയോ റെക്കോർഡിംഗുകളും കണ്ടെത്തി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്നു വ്യാജമായി പരിചയപ്പെടുത്തി ഒരാൾ മോണിക്കയെ ബന്ധപ്പെട്ടു ഗുരുതര കുറ്റങ്ങൾ ചുമത്തി ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി. ഇതോടെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പാണോയെന്ന സംശയം ശക്തമായി.
മോണിക്കയുടെ ഫോണിലേക്ക് വീഡിയോ കോൾ വന്നപ്പോൾ പോലീസ് യൂണിഫോമിനോട് സാമ്യമുള്ള വസ്ത്രം ധരിച്ചയാളെയാണ് കണ്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. ക്രൈംബ്രാഞ്ച് ഓഫീസറാണെന്ന് പറഞ്ഞ ഇയാൾ മോണിക്കയെ അന്വേഷിക്കുകയും, മരണ വിവരം അറിയിച്ചപ്പോൾ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബം ആരോപിച്ചു. ഭർത്താവ് രൺധീറിന്റെ പരാതിയിൽ കോട്ട്‍വാലി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.






