ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ടിവികെ നിയമസഭ കക്ഷി നേതാവായി വിജയെ തെരഞ്ഞെടുത്തു. നിയുക്ത എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. ഗവർണർ ക്ഷണിച്ചാൽ വിജയ്‌ക്ക് 130 മുതൽ 135 വരെ എംഎൽഎമാരുടെ പിന്തുണ ലഭിക്കാമെന്ന പ്രതീക്ഷയുണ്ട്. സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും, ഈ ആഴ്ച തന്നെ വിജയ് ഗവർണറെ കാണുമെന്നും നിയുക്ത എംഎൽഎ ജഗന്നാഥ് മിശ്ര പറഞ്ഞു. മാറ്റത്തിനായുള്ള ജനവിധിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രാജിവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ടിവികെ നിയുക്ത എംഎൽഎമാരോട് ചെന്നൈയിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥികളുമായി വിജയ് കൂടിക്കാഴ്ചയും നടത്തുന്നു. ടിവികെയ്ക്ക് 108 എംഎൽഎമാരുള്ളതിനാൽ കേവല ഭൂരിപക്ഷത്തിനായി ഇനി 10 അംഗങ്ങളുടെ പിന്തുണ വേണം.
ഇടത് പാർട്ടികളും കോൺഗ്രസും ഉൾപ്പെടെ മറ്റ് കക്ഷികളുമായി പിന്തുണയ്ക്കാനുള്ള ചർച്ചകൾ തുടരുകയാണ്. ബിജെപിയുമായി സഖ്യമില്ലെന്ന ഉറപ്പ് വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ജനവിധിയിൽ പ്രതിഫലിച്ച യുവജന വികാരം പരിഗണിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് കോൺഗ്രസ് പിന്തുണയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചനയായി വിലയിരുത്തപ്പെടുന്നു. ആവശ്യമായ പിന്തുണ ലഭിച്ചാൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യതയുണ്ട്.






