പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട തോൽവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തോടുള്ള ജനങ്ങളുടെ അസന്തോഷമാണ് കാരണമെന്ന് മുതിർന്ന സിപിഐ നേതാവ് കെ. ഇ. ഇസ്മായിൽ പറഞ്ഞു. തോൽവിയുടെ പ്രധാന ഉത്തരവാദിത്തം സിപിഎമ്മിനാണെന്നും മുന്നണിക്കകത്ത് നിരവധി പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജയസാധ്യത കണക്കിലെടുക്കാതെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ചിലരെ മാറ്റിനിർത്തിയത് തിരിച്ചടിയായെന്നും ഇസ്മയിൽ പറഞ്ഞു.
ഇത്തരം വലിയ തോൽവി പ്രതീക്ഷിച്ചിരുന്നില്ലെന്നും എൽഡിഎഫിന് വലിയ തകർച്ചയാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണവിരുദ്ധ വികാരം മാത്രമല്ല, പാർട്ടി നേതൃത്വത്തോടും മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയോടുമുള്ള വിരോധമാണ് പ്രധാന കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർഥി നിർണയത്തിൽ പിഴവുകൾ സംഭവിച്ചെന്നും, വിമതരായി മത്സരിച്ചവരുടെ പ്രശ്നങ്ങൾ പരിഗണിക്കേണ്ടതുണ്ടായിരുന്നുവെന്നും ഇസ്മയിൽ പറഞ്ഞു.
ആരോപണങ്ങൾ നേരിടുന്നവരെ മാറ്റിനിർത്താൻ തയ്യാറാകാത്തതും തിരിച്ചടിയായി. എൽഡിഎഫിന്റെ ശക്തി കുറഞ്ഞിട്ടില്ലെന്നും, ഈ തോൽവി ഒരു “ഷോക്ക് ട്രീറ്റ്മെന്റ്” മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവിച്ച പിഴവുകൾ വിലയിരുത്തി തിരുത്തലുകൾ വരുത്തണമെന്നും ഇസ്മയിൽ നിർദേശിച്ചു.






