ന്യൂഡൽഹി: മിശ്രവിവാഹം ചെയ്യുന്ന പാഴ്‌സി സ്ത്രീകളെ മതഭ്രഷ്ടരാക്കുന്ന സമ്പ്രദായം പ്രഥമദൃഷ്ട്യാ വിവേചനപരമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ശബരിമല വിഷയത്തെ സംബന്ധിച്ച വിശാലമായ നിയമപ്രശ്നങ്ങൾ പരിശോധിക്കുന്ന ഒൻപതംഗ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
ഭരണഘടനയിലെ ആർട്ടിക്കിൾ 25(1) പ്രകാരം മതസ്വാതന്ത്ര്യം ജന്മാവകാശമാണെന്നും വിവാഹം കഴിച്ചതുകൊണ്ട് അത് നഷ്ടപ്പെടില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വാക്കാൽ വ്യക്തമാക്കി.
മിശ്രവിവാഹത്തിന് പിന്നാലെ മതഭ്രഷ്ട് നേരിട്ട പാഴ്‌സി സ്ത്രീക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഡാരിയസ് ഖംബാതാണ് സമ്പ്രദായത്തിലെ വിവേചനം ചൂണ്ടിക്കാട്ടിയത്. മിശ്രവിവാഹം കഴിച്ച സ്ത്രീകൾക്കുമാത്രമാണ് മതഭ്രഷ്ട് ബാധകമാകുന്നത്, പുരുഷന്മാർക്ക് അത്തരം നിയന്ത്രണങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. അന്യമതസ്ഥരെ വിവാഹം കഴിച്ചാൽ സ്ത്രീകളെ മാത്രം ഭ്രഷ്ടരാക്കുന്നത് വിവേചനമാണെന്ന് ജസ്റ്റിസ് ബി.വി. നാഗരത്നയും നിരീക്ഷിച്ചു.
ഈ സമ്പ്രദായത്തെ ശരിവെച്ച 1962-ലെ ബോംബെ ഹൈക്കോടതി വിധി ചോദ്യം ചെയ്യുന്ന ഹർജിയിലാണ് വിഷയം ഒൻപതംഗ ബെഞ്ചിന് വിടപ്പെട്ടത്. ശബരിമല യുവതീപ്രവേശം, മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ ചോദ്യങ്ങളും ബെഞ്ച് പരിശോധിക്കുന്നുണ്ട്.




