റാഞ്ചി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പമുള്ള ഭാവിയെ കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെ, മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണി വീണ്ടും വാർത്തകളിൽ. 2025-26 സാമ്പത്തിക വർഷത്തിൽ ബിഹാർ-ജാർഖണ്ഡ് മേഖലയിൽ ഏറ്റവും കൂടുതൽ വ്യക്തിഗത ആദായനികുതി അടച്ച വ്യക്തിയായി ധോണി മാറിയതായി ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചു.
ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഡി. സുധാകര റാവുവാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ബിഹാറിലും ജാർഖണ്ഡിലും നിന്നായി ഏകദേശം 20,000 കോടി രൂപയാണ് ആദായനികുതിയായി സമാഹരിച്ചത്. ഇതിൽ 12,000 കോടി രൂപയും ജാർഖണ്ഡിൽ നിന്നാണെന്നതാണ് ശ്രദ്ധേയം.
ധോണി അടച്ച നികുതിയുടെ കൃത്യമായ തുക പുറത്തുവിട്ടിട്ടില്ലെങ്കിലും, മേഖലയിലെ ഏറ്റവും വലിയ വ്യക്തിഗത നികുതിദായകനെന്ന സ്ഥാനം അദ്ദേഹം നിലനിർത്തിയതായി അധികൃതർ വ്യക്തമാക്കി. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും പരസ്യങ്ങൾ, ബിസിനസ് സംരംഭങ്ങൾ, നിക്ഷേപങ്ങൾ എന്നിവയിലൂടെ വൻ വരുമാനം നേടുന്ന ധോണി വർഷങ്ങളായി രാജ്യത്തെ മുൻനിര സെലിബ്രിറ്റി നികുതിദായകരിൽ ഒരാളാണ്.
അതേസമയം, കോർപ്പറേറ്റ് നികുതി മേഖലയിൽ സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ്, ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡ് പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളാണ് പ്രധാന സംഭാവന നൽകിയത്. ജാർഖണ്ഡിലെ ഖനന-വ്യവസായ മേഖലയാണ് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന് പ്രധാന അടിത്തറയാകുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ബിഹാറിലും ജാർഖണ്ഡിലുമായി ഏകദേശം 5.5 കോടി പാൻ കാർഡ് ഉടമകളുണ്ടെങ്കിലും, വെറും 40 ലക്ഷം പേരാണ് ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതെന്ന് വകുപ്പ് വ്യക്തമാക്കി. നികുതിദായകരുടെ എണ്ണം വർധിപ്പിക്കാൻ വലിയ സാധ്യതയുണ്ടെന്നും അധികൃതർ വിലയിരുത്തുന്നു.
ഇതിനിടെ, 1961-ലെ ആദായനികുതി നിയമത്തിന് പകരമായി പുതിയ ‘ആദായനികുതി നിയമം 2025’ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്. നികുതി നടപടികൾ കൂടുതൽ ലളിതവും സുതാര്യവുമായി മാറ്റുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ആകെ സമാഹരിച്ച നികുതിയുടെ 70 ശതമാനവും ടിഡിഎസ് വഴിയാണെന്നും വകുപ്പ് അറിയിച്ചു.






