തൃശൂർ: ദേശീയപാത 544-ൽ ചാലക്കുടിപ്പുഴയ്ക്ക് കുറുകെയുള്ള പഴയ പാലം അറ്റകുറ്റപ്പണികൾക്കായി വീണ്ടും അടയ്ക്കാൻ തീരുമാനിച്ചു. എറണാകുളത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് ശനിയാഴ്ച രാവിലെ 10 മുതൽ ഈ പാലം വഴി കടത്തിവിടുന്നത് നിർത്തുന്നത്. കഴിഞ്ഞ മാസം ബലപരിശോധനയ്ക്കായി ഒരാഴ്ചത്തേക്ക് പാലം അടച്ചിരുന്നു.
ഈ തവണ പാലത്തിന്റെ തൂണുകളും സ്ലാബുകളും തമ്മിലുള്ള ബെയറിങ്ങുകൾ മാറ്റുന്നതാണ് പ്രധാന ജോലി. ആകെ ഏഴ് സ്പാനുകളിലായി 42 ബെയറിങ്ങുകൾ മാറ്റേണ്ടതുണ്ട്. മൂന്നാഴ്ചയ്ക്കുള്ളിൽ പണി പൂർത്തിയാക്കാനാണ് ലക്ഷ്യം. പഴയ പാലം അടയ്ക്കുന്നതോടെ ഗതാഗതം പുതിയ പാലത്തിലൂടെയാകും നിയന്ത്രിക്കുന്നത്. ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ ഒരേ വരിയിലായാണ് കടത്തിവിടുക. ഇതിനായി പാലത്തിന്റെ ഇരുകരകളിലും മീഡിയൻ ഭാഗങ്ങൾ മുറിച്ച് താൽക്കാലിക ക്രമീകരണം ഒരുക്കും.
അതേസമയം, ഈ നിയന്ത്രണം വലിയ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. നിലവിൽ തന്നെ മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര തുടങ്ങിയ പ്രദേശങ്ങളിൽ അടിപ്പാത-മേൽപ്പാല നിർമ്മാണങ്ങൾ നടക്കുന്നതിനാൽ ഗതാഗതം ബുദ്ധിമുട്ടിലാണ്. കൊരട്ടിയിൽ സ്ഥിരമായി തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ, ചാലക്കുടി പാലത്തിൽ കൂടി കൂടി തിരക്ക് കൂടുമോ എന്നതാണ് ആശങ്ക.
എങ്കിലും പ്രശ്നമുണ്ടാകില്ലെന്നാണ് പോലീസ് വാദം. ബദൽ മാർഗങ്ങൾ ഉപയോഗിച്ച് വാഹനങ്ങൾ തിരിച്ചു വിടുകയും പാലത്തിൽ കർശനമായ വരി നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുമെന്ന് അധികൃതർ പറയുന്നു. ഗതാഗത നിയന്ത്രണത്തിന് ഹൈവേ പോലീസ്, ലോക്കൽ പോലീസ്, കരാറുകാരുടെ ട്രാഫിക് വാർഡൻമാർ എന്നിവരെ നിയോഗിക്കും.
ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനാണ് (ജിഐപിഎൽ) നിർമ്മാണ ചുമതല. ഡിവൈഎസ്പി പി.എച്ച്. ഇബ്രാഹിമിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നിയന്ത്രണ നടപടികൾ വിശദമായി ചർച്ച ചെയ്തു. വാഹനങ്ങൾ പാലത്തിൽ കുടുങ്ങി തടസ്സം ഉണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകുമെന്നും, ആവശ്യമെങ്കിൽ 24 മണിക്കൂറും ക്രെയിൻ സേവനം ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.




