തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം മേയറുടെ ഓഫീസിന് മുന്നിൽ എൽഡിഎഫ് നടത്തിയ ഉപരോധം സംഘർഷത്തിൽ കലാശിച്ചു. മേയർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് നഗരസഭയിൽ വ്യാപകമായ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.
മേയർ ഓഫീസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ഉന്തും തള്ളിലും മേയറും മുതിർന്ന നേതാവ് വഞ്ചിയൂർ ബാബുവും നിലത്തുവീണു. തുടർന്ന് നഗരസഭാ പരിസരം സംഘർഷഭരിതമായി മാറി. എൽഡിഎഫ് അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിൽ മേയറുടെ ചേംബറിന് മുന്നിൽ നേരിട്ട് ഏറ്റുമുട്ടിയതോടെ സ്ഥിതി കൂടുതൽ വഷളായി. പ്രതിഷേധക്കാർ മേയറെയും മറ്റ് ഉദ്യോഗസ്ഥരെയും ഓഫിസിനുള്ളിലേക്ക് കയറ്റാൻ അനുവദിച്ചില്ല.
ഇതോടെ കൗൺസിലർമാരും പ്രവർത്തകരും തമ്മിൽ കടുത്ത അടിപിടിയുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസിനെയും ചിലർ ആക്രമിച്ചതായി റിപ്പോർട്ടുണ്ട്. സംഘർഷത്തിൽ രണ്ട് കൗൺസിലർമാർക്ക് പരിക്കേറ്റു. സി.പി.എം കൗൺസിലർ കാട്ടായിക്കോണം സിന്ധു ശശി, ബി.ജെ.പി കൗൺസിലർ ദീപ പേരൂർക്കട എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ മേയറെയും മറ്റ് അംഗങ്ങളെയും ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിനിടെ മേയർ പുറത്തുവന്ന് കാറിൽ കയറിയ സമയത്ത് സി.പി.എം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. നഗരസഭാ പരിസരത്ത് ഇപ്പോഴും ശക്തമായ പൊലീസ് സുരക്ഷ തുടരുകയാണ്.






