കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ച ജനങ്ങളോട് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിലെ ബിഗ്രേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ പ്രതികരണം.
വേദിയിൽ നിന്ന് ജനക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്ത മോദി, തുടർന്ന് മുട്ടുകുത്തി ജനങ്ങൾക്ക് മുന്നിൽ കുനിഞ്ഞ് നമസ്കരിച്ചു. ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത് ഷായും സന്നിഹിതനായിരുന്നു. ബിജെപിയുടെ നേതൃത്വത്തിൽ ബംഗാളിൽ രൂപം കൊണ്ട പുതിയ ഭരണത്തിന്റെ തുടക്കമെന്ന നിലയിൽ ചടങ്ങ് ശ്രദ്ധേയമായി.
ബിജെപിയിൽ നിന്നുള്ള ബംഗാളിന്റെ ആദ്യ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തോടൊപ്പം ആദ്യ മന്ത്രിസഭയിലെ അഞ്ച് അംഗങ്ങളും സ്ഥാനമേറ്റു. ഗവർണർ ആർ.എൻ. രവിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടി ബിജെപി വൻവിജയം നേടുകയായിരുന്നു. ഇതോടെ തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് വിരാമമായി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വ്യാപക പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. നിരവധി റോഡ് ഷോകളും റാലികളും ബിജെപിയുടെ വിജയത്തിന് കരുത്തായി.
ഇന്ന് സുവേന്ദു അധികാരിയുടെ മാത്രം ദിവസമല്ല, ബിജെപിയുടെ ദീർഘകാല സ്വപ്നം സഫലമായ ദിനം കൂടിയാണെന്ന് പാർട്ടി നേതാക്കൾ പ്രതികരിച്ചു.
സുവേന്ദു അധികാരിയുടെ ആദ്യ മന്ത്രിസഭയിൽ വിവിധ സാമൂഹിക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ട്. ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, അശോക് കിർത്താനിയ, ഖുദിറാം ടുഡു, നിഷിത് പ്രമാണിക് എന്നിവർ മന്ത്രിസഭയിൽ ഉൾപ്പെട്ടവരിൽ പ്രധാനികളാണ്. പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാക്കളായും ഇവർ പരിഗണിക്കപ്പെടുന്നു.






