ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന മൂന്ന് മണിക്കൂർ നീണ്ട ചർച്ചയ്ക്കുശേഷവും കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ കുറിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി.സതീശൻ എന്നിവർ പരിഗണനയിലുണ്ട്. ഇവരിൽ കെ.സി. വേണുഗോപാലിന് മുൻതൂക്കം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഘടകകക്ഷി നേതാക്കളുമായി സംസാരിച്ച ശേഷം രണ്ടുദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത. യോഗത്തിൽ രമേശ് ചെന്നിത്തല തന്റെ സീനിയോറിറ്റിയും അനുഭവസമ്പത്തും ചൂണ്ടിക്കാട്ടി. എന്നാൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കുന്നതായിരിക്കും എന്ന് നേതാക്കൾ വ്യക്തമാക്കി. എന്ത് തീരുമാനം വന്നാലും അത് അംഗീകരിക്കുമെന്ന് മൂന്ന് നേതാക്കളും അറിയിച്ചു.
ഇതിനിടെ പാർട്ടി പ്രവർത്തകർ തമ്മിലുള്ള പ്രകടനങ്ങളും പോസ്റ്റർ പ്രചാരണങ്ങളും നിർത്താൻ രാഹുൽ ഗാന്ധി നിർദേശം നൽകി. പാർട്ടിക്കുള്ളിൽ ഐക്യം നിലനിർത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി പറഞ്ഞു: “അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കും. അതിന് മേയ് 23 വരെ സമയമുണ്ട്.” യോഗത്തിൽ നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവരും പങ്കെടുത്തു.






