ആലപ്പുഴ: ബൈക്കിലെത്തിയ യുവാവ് സ്കൂട്ടർ യാത്രക്കാരിയെ ആക്രമിച്ച് മൂന്നു പവന്റെ താലിമാല കവർന്ന് രക്ഷപ്പെട്ടു. കറ്റാനം ചാത്തവന സ്വദേശി അബുവിന്റെ ഭാര്യ വസന്തകുമാരിയുടെ മാലയാണ് നഷ്ടമായത്. ആക്രമണത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ വസന്തകുമാരിക്ക് കൈക്കും തലയ്ക്കും പരിക്കേറ്റതോടൊപ്പം പല്ലിനും ക്ഷതമായി. ഇവർ വെട്ടിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ശനിയാഴ്ച ഉച്ചയോടെ കറ്റാനം–മാവേലിക്കര റോഡിലെ ഭരണിക്കാവ് ഇല്ലത്തുമുക്കിന് സമീപത്തായിരുന്നു സംഭവം. മാവേലിക്കര കല്ലുമലയിലുള്ള കുടുംബവീട്ടിൽ നിന്ന് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന വസന്തകുമാരിയെ ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴുത്തിന് പിന്നിൽ അടിയേറ്റതോടെ നിയന്ത്രണംവിട്ട സ്കൂട്ടർ റോഡിലേക്ക് മറിഞ്ഞു. തുടർന്ന് യുവാവ് വസന്തകുമാരിയുടെ കഴുത്തിലുണ്ടായിരുന്ന താലിമാല പൊട്ടിച്ചെടുത്ത് ബൈക്കിൽ കടന്നുകളഞ്ഞു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു.
സംഭവത്തിൽ സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. സമീപത്തെ വീടുകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കുറത്തികാട് പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിന് തൊട്ടുമുൻപ് പ്രതി കറ്റാനത്ത് നിന്ന് വടക്കോട്ട് ബൈക്കിൽ പോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചതായാണ് വിവരം. വസന്തകുമാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറത്തികാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






