ന്യൂഡൽഹി: വിജയ്‌ക്കൊപ്പം രാഹുൽ ഗാന്ധി പങ്കുവെച്ച ചിത്രവും റീലും ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി ഐഎൻസി രംഗത്ത്. കേന്ദ്രസർക്കാരിന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി ചെന്നൈയിലെത്തിയിരുന്നു. ചടങ്ങിനിടെ വിജയ്‌ക്കൊപ്പമുള്ള ചിത്രവും റീലും അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.
റീലിന് ഒരു മണിക്കൂറിനുള്ളിൽ 12 മില്യൺ വ്യൂസും ചിത്രത്തിന് 46 മില്യൺ വ്യൂസും ലഭിച്ചിരുന്നു. പിന്നാലെയാണ് ഇൻസ്റ്റഗ്രാം ഈ പോസ്റ്റുകൾ ബ്ലോക്ക് ചെയ്തത്. സാമൂഹികമാധ്യമ ചട്ടങ്ങൾ ലംഘിച്ചതിനാലാണ് പോസ്റ്റുകൾ നീക്കം ചെയ്തതെന്നാണ് ഇൻസ്റ്റഗ്രാമിന്റെ വിശദീകരണം. എന്നാൽ ഇത് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറല്ല. രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ യഥാർത്ഥ കണക്കുകൾ പുറത്തുവിടുന്നില്ലെന്നും ഇതിന് പിന്നിൽ കേന്ദ്രസർക്കാരാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.
അതേസമയം, ഈ ആരോപണങ്ങൾ കേന്ദ്രസർക്കാർ തള്ളി. റീലും ചിത്രവും ബ്ലോക്ക് ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്നും, ഇൻസ്റ്റഗ്രാമിന്റെ സാങ്കേതിക പ്രശ്‌നമായിരിക്കാമെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. രാഹുൽ ഗാന്ധിയെ എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ ഭയപ്പെടുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ചോദിച്ചു






