ഭക്ഷണം പാഴാകുന്നത് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി യൂണിയൻ കോപ്. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീകബോക്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായും ഈ നീക്കത്തെ കാണുന്നുവെന്ന് യൂണിയൻ കോപ് അറിയിച്ചു.
ആദ്യഘട്ടത്തിൽ യൂണിയൻ കോപിന്റെ ബേക്കറി വിഭാഗത്തിലാകും പദ്ധതി നടപ്പിലാക്കുക. ഓരോ ദിവസവും പ്രവർത്തനം അവസാനിക്കുമ്പോൾ ബാക്കിയാകുന്ന ഉപയോഗയോഗ്യമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പീകബോക്സ് പ്ലാറ്റ്‌ഫോം വഴി വിലക്കിഴിവോടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ഇതിലൂടെ ഗുണമേന്മയുള്ള ഭക്ഷണം പാഴാകാതെ ഉപയോഗപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.
“ഭക്ഷണം പാഴാകുന്നത് പരിസ്ഥിതി പ്രശ്നം മാത്രമല്ല, കാര്യക്ഷമതയുമായി ബന്ധപ്പെട്ട വിഷയവുമാണ്. ഈ പങ്കാളിത്തത്തിലൂടെ അധികമായി ശേഷിക്കുന്ന ഭക്ഷണത്തെ മൂല്യമുള്ള അവസരമാക്കി മാറ്റുകയാണ് ലക്ഷ്യം,” എന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പദ്ധതി ആദ്യം നടപ്പാക്കുക. ഭക്ഷണശാലകൾ, കഫേകൾ, റീട്ടെയിൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വാങ്ങാൻ സഹായിക്കുന്ന സേവനമാണ് പീകബോക്സ്.






