ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാം ബ്ലോക്ക് ചെയ്തത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഐടി മന്ത്രാലയത്തിന്റെ ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് കോൺഗ്രസ് ആരോപിച്ചു. വിജയിക്കൊപ്പമുള്ള തന്റെ റീൽ തടയാൻ കേന്ദ്ര ഇൻഫർമേഷൻ മന്ത്രാലയം എന്തിന് ഇടപെട്ടുവെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് ഇത്രയേറെ ഭയപ്പെടുന്നതെന്ന് ചോദിച്ച രാഹുൽ, പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.
അതേസമയം, രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കം ചെയ്തതിൽ തങ്ങൾക്ക് പങ്കില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിന്റെ ആഭ്യന്തര സംവിധാനത്തിലുണ്ടായ പിഴവ് മൂലം പോസ്റ്റ് തെറ്റായി ഫ്ളാഗ് ചെയ്യപ്പെട്ടതാണെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. സംഭവം വിവാദമായതോടെ നീക്കം ചെയ്ത പോസ്റ്റുകൾ പുനഃസ്ഥാപിച്ചുവെന്ന് അധികൃതർ അറിയിച്ചെങ്കിലും, കടുത്ത പ്രതിഷേധം ഉയർന്നപ്പോഴാണ് മന്ത്രാലയം അയഞ്ഞതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.
ഞായറാഴ്ച ചെന്നൈയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രാഹുൽ ഗാന്ധി വിജയിക്കൊപ്പമുള്ള ദൃശ്യങ്ങൾ പകർത്തിയത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ റീൽ വെറും ഒരു മണിക്കൂറിനുള്ളിൽ 12 ദശലക്ഷം ആളുകളാണ് കണ്ടത്. യാതൊരു കാരണവുമില്ലാതെ ദൃശ്യങ്ങൾ തടഞ്ഞതിന് പിന്നിൽ ഐടി മന്ത്രാലയത്തിന്റെ നിയമങ്ങളാണെന്ന് രാഹുൽ ഗാന്ധിയുടെ സഹായി ശ്രീവത്സ ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ ജനപ്രീതിയും സ്വാധീനവും ഇല്ലാതാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






