കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവുവിൽപ്പന നടത്തിയിരുന്ന യുവാവ് 21 കിലോ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. തമിഴ്നാട് മധുര സ്വദേശിയായ സെൽവകുമാർ (35) ആണ് അറസ്റ്റിലായത്. ഇയാൾ കണയന്നൂർ പൂണിത്ര പൊന്നുരുന്നി കൊല്ലത്തുപറമ്പിൽ വീട്ടിൽ താമസിച്ചുവരികയായിരുന്നു.
ആലുവ മുട്ടംഭാഗത്ത് നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി സെൽവകുമാറിനെ ആദ്യം പിടികൂടി. തുടർന്ന് പൊന്നുരുന്നിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് രണ്ടുചാക്കുകളിലായി സൂക്ഷിച്ചിരുന്ന 19 കിലോ കഞ്ചാവ് കൂടി കണ്ടെത്തിയത്.
കൊച്ചി, ആലുവ, മരട്, ഇടപ്പള്ളി എന്നിവിടങ്ങളിലെ കോളേജ് വിദ്യാർത്ഥികൾക്കും ഐടി പ്രൊഫഷണലുകൾക്കും ചെറുകിട വ്യാപാരികൾക്കും ഇയാൾ കഞ്ചാവ് വിതരണം ചെയ്തിരുന്നതായി എക്സൈസ് അറിയിച്ചു. ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.
എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഡി എസ് അരുണിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഒ എൻ അജയകുമാർ ഉൾപ്പെടെയുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.






