തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുണ്ടായ ക്രൂഡ് ഓയിൽ വിലക്കയറ്റം മത്സ്യബന്ധന ബോട്ട് നിർമാണ മേഖലയെയും ഗുരുതരമായി ബാധിക്കുന്നു. ബോട്ട് നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതോടെ മേഖലയാകെ പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവിലെ സാഹചര്യം തുടർന്നാൽ ബോട്ട് നിർമാണ ശാലകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന ആശങ്കയിലാണ് വിഴിഞ്ഞത്തെ യാഡുടമകൾ.
ഔട്ട്ബോർഡ് എൻജിൻ ബോട്ടുകളുടെ നിർമാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത് പെട്രോളിയം ഉപോൽപ്പന്നങ്ങളാണ്. ബോട്ടുകളുടെ ഭാഗങ്ങൾ ഒട്ടിച്ചുചേർക്കാൻ ആവശ്യമായ റെസിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾക്ക് വൻതോതിൽ വില കൂടിയതായി യാഡുടമകളായ റെച്ചൻസും തദേവൂസും പറഞ്ഞു. ഫൈബർ മാറ്റ് അടക്കമുള്ള മറ്റു നിർമാണ സാമഗ്രികൾക്കും യുദ്ധത്തെ തുടർന്ന് വില വർധിച്ചിട്ടുണ്ട്.
സാധാരണ ചെറിയ മരബോട്ടുകൾ നിർമിക്കാൻ രണ്ടുലക്ഷം രൂപ മുതൽ ചെലവാകും. ബോട്ടുകളുടെ വലുപ്പം കൂടുന്നതനുസരിച്ച് നിർമാണച്ചെലവും ഉയരും. അസംസ്കൃത വസ്തുക്കളുടെ വിലവർധന കാരണം പുതിയ ബോട്ടുകൾ നിർമിക്കാൻ മത്സ്യത്തൊഴിലാളികൾ മടിക്കുന്നതായും യാഡുടമകൾ പറയുന്നു.
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം പരിസരത്ത് നിലവിൽ നാല് ബോട്ട് നിർമാണ യാഡുകളാണ് പ്രവർത്തിക്കുന്നത്. സാധാരണ ഫൈബർ ബോട്ടുകൾ അഞ്ച് വർഷം വരെ ഉപയോഗിക്കാമെങ്കിലും രണ്ട് വർഷം കൂടുമ്പോൾ ബോട്ടുകൾ മാറ്റുന്നതാണ് പതിവെന്ന് മേഖലയിലുള്ളവർ വ്യക്തമാക്കി. മീൻപിടിത്ത സീസൺ അടുത്തെത്തുന്ന സാഹചര്യത്തിൽ മേഖലയിലുണ്ടായിരിക്കുന്ന പ്രതിസന്ധി ബോട്ട് നിർമാണ മേഖലയെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളുടെ ഉപജീവനത്തെയും ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.






