ബംഗളൂരു: കാട്ടുക്കൊള്ളക്കാരൻ വീരപ്പനെ പിടികൂടാൻ രൂപവത്കരിച്ച പ്രത്യേക ദൗത്യസേനയിലെ (എസ്ടിഎഫ്) 72 അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം ഉടൻ വിതരണം ചെയ്യണമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. ചാമരാജനഗർ സ്വദേശി എ. ശ്രീനിവാസ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് നിർണ്ണായക വിധി പുറപ്പെടുവിച്ചത്. 2005 ജൂലൈ എട്ടിന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങൾ മൂന്ന് മാസത്തിനകം ഹർജിക്കാർക്ക് കൈമാറാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
ദൗത്യത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കിടയിൽ ആനുകൂല്യങ്ങളുടെ കാര്യത്തിൽ യാതൊരുവിധ വിവേചനവും പാടില്ലെന്ന് കോടതി നിരീക്ഷിച്ചു. വീരപ്പൻ കൊല്ലപ്പെട്ട ദിവസം നേരിട്ട് ഏറ്റുമുട്ടലിൽ പങ്കെടുത്ത ആറ് പേർക്ക് മാത്രമേ തുക നൽകാൻ ഫണ്ട് ലഭ്യമാകൂ എന്ന സർക്കാരിന്റെ വാദത്തെ കോടതി കർശനമായി തള്ളി. വീരപ്പൻ എന്ന പിടികിട്ടാപ്പുള്ളിയെ ഇല്ലാതാക്കിയത് ഏതാനും ഉദ്യോഗസ്ഥർ ഒരു ദിവസം നടത്തിയ നീക്കത്തിലൂടെയല്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. വർഷങ്ങളോളം സ്വന്തം ജീവൻ പണയപ്പെടുത്തി കൊടുംകാട്ടിൽ വിവരങ്ങൾ ശേഖരിക്കുകയും വിവിധ ഓപ്പറേഷനുകളിൽ പങ്കാളികളാവുകയും ചെയ്ത നിരവധി സേനാംഗങ്ങളുടെ നിരന്തരമായ അധ്വാനമാണ് ആ വിജയത്തിന് പിന്നിലുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്നും അർഹരായവർക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് നീതിയല്ലെന്നും കോടതി വിമർശിച്ചു. സേവന കാലാവധി അനുസരിച്ച് മൂന്ന് ലക്ഷം രൂപ മുതൽ 50,000 രൂപ വരെയാണ് പാരിതോഷികമായി നിശ്ചയിച്ചിരിക്കുന്നത്. 2004 ഒക്ടോബർ 18-നാണ് കർണാടക-തമിഴ്നാട് അതിർത്തിയിൽ വെച്ച് പ്രത്യേക ദൗത്യസേന വീരപ്പനെ വധിച്ചത്. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പുറത്തുവന്ന ഈ വിധി റിട്ടേർഡ് ഫോറസ്റ്റ് ഗാർഡുമാർ, ഡ്രൈവർമാർ, വാച്ചർമാർ തുടങ്ങി ദൗത്യത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കാളികളായവർക്ക് വലിയ ആശ്വാസമാണ് പകരുന്നത്.






