പൂനെ: കുടുംബ തർക്കത്തെ തുടർന്ന് 80കാരിയായ അമ്മായിയമ്മയെ മരുമകൾ കഴുത്തറുത്ത് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പൂനെ അംബേഗാവ് ബുദ്രുകിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. സുമൻ അണ്ണാസാഹേബ് ഷിൻഡെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൾ അനുപമ സഞ്ജയ് ഷിൻഡെയെ ഭാരതി വിദ്യാപീഠ് പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടുകാര്യങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരന്തരം തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കും വാക്കുതർക്കം രൂക്ഷമായതോടെ പ്രകോപിതയായ അനുപമ അടുക്കളയിൽ നിന്നുള്ള കത്തിയുമായി അമ്മായിയമ്മയുടെ മുറിയിലെത്തി ആക്രമണം നടത്തുകയായിരുന്നു.
ആദ്യം നെഞ്ചിലും കൈകളിലും കുത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സീനിയർ ഇൻസ്പെക്ടർ രാഹുൽ ഖിലാരെ അറിയിച്ചു. സഹായത്തിനായി വയോധിക നിലവിളിച്ചെങ്കിലും വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനാൽ ആരും കേട്ടില്ല.
സംഭവസമയത്ത് ഭർത്താവും മക്കളും വീട്ടിലില്ലായിരുന്നു. വൈകിട്ട് ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെയും കത്തിയുമായി നിൽക്കുന്ന ഭാര്യയെയും കണ്ടത്. തുടർന്ന് ഇയാൾ പൊലീസിനെ വിവരം അറിയിച്ചു. ഇതിനിടെ അനുപമ തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് കൊലപാതക വിവരം അറിയിച്ചതായും പൊലീസ് പറഞ്ഞു.
സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






