കഴിഞ്ഞ ഒരു പതിറ്റാണ്ട് നമ്മൾ പറഞ്ഞു ശീലിച്ച ഒരു വാക്കുണ്ട്- മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം മാറിമറിഞ്ഞെങ്കിലും ആ പ്രയോഗം മലയാളിയുടെ നാവിൽ നിന്ന് മായാൻ സമയം കുറച്ചെടുത്തേക്കും. കാരണം ഒന്നും രണ്ടും അഞ്ചുമല്ല, പത്ത് വർഷം കേരളത്തിന്റെ ഭരണചക്രം നിയന്ത്രിച്ച പിണറായി വിജയൻ മടങ്ങിയെത്തുക പുതിയ ദൗത്യവുമായി. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനിലേക്ക്. കേരളം ഇതുവരെ കാണാത്ത ഒരു മുഖമാണ് പ്രതിപക്ഷ നേതാവെന്ന നിലയിൽ പിണറായി വിജയന്റേത്. പക്ഷേ 17 വർഷം സിപിഎം പാർട്ടി സംസ്ഥാന സെക്രട്ടറിയെന്ന തത്വത്തിൽ പ്രതിപക്ഷ നേതാവിന് തുല്യമായ സ്ഥാനത്തിരുന്ന് ഒന്നര പതിറ്റാണ്ട് പാർട്ടിയുടെ സമരമുഖങ്ങളിലെ നിറസാന്നിധ്യമായും ഉറച്ച തൊഴിലാളി വർഗ ശബ്ദമായും നിലകൊണ്ട ഒരാൾക്ക് കേരളത്തിന്റെ പ്രതിപക്ഷ നേതാവായി പരകായപ്രവേശനം ചെയ്യാൻ സമയമധികം വേണ്ടിവരില്ലെന്നുറപ്പ്.
പ്രതിപക്ഷത്തെ സഭയിലും പുറത്തും നയിക്കാനുള്ള നിയോഗം ആദ്യമായി പിണറായിക്ക് കിട്ടുമ്പോൾ അദ്ദേഹത്തിന്റെ പുതിയ ചുവടുവെപ്പുകളാണ് കേരളവും ജന്മനാടും ഉറ്റുനോക്കുന്നത്. കണ്ണൂരിൽ നിന്നു തന്നെയുള്ള സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനൊപ്പം ചേർന്ന് ഭരണപക്ഷത്തിനെതിരായ സമരത്തിന്റെ പോർമുഖത്തായിരിക്കും ഇനി പിണറായിയുടെ സ്ഥാനം. ഒപ്പം സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങളിലെ ഇടപെടലിനും നേതൃത്വം വഹിക്കേണ്ടി വരും.
പിണറായിയെ കാത്തിരിക്കുന്നത് ചെറിയ ദൗത്യങ്ങളല്ല. പത്ത് വർഷം ഭരണസ്ഥനത്ത് ഇരുന്ന്, പൊടുന്നനെ തകർന്ന് വീണുകിടക്കുന്ന ഒരു പാർട്ടിയെ കൈപിടിച്ച് എഴുന്നേൽപ്പിച്ച് വീണ്ടും മുഖ്യധാരയിലെത്തിക്കുക എന്ന വലിയ ദൗത്യമാണ് മുന്നിലുള്ളത്. പാർട്ടിക്കൊപ്പം ജനമനസുകളിൽ നിന്നകന്ന് നിൽക്കുന്ന തന്റെ സ്വന്തം പ്രതിച്ഛായ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവും അദ്ദേഹത്തിന്റെ മനസിലുണ്ടാകും. ഭരണത്തിലിരുന്ന പത്ത് വർഷക്കാലം വീര്യം ചോർന്ന് കിടന്ന പോഷകസംഘടനകളെ പുനരുജ്ജീവിപ്പിക്കണം. എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടങ്ങിയവയ്ക്കെല്ലാം ആ പഴയ സമരാഗ്നി വീണ്ടും പകർന്ന് നൽകണം. വിഡി സതീശനിലും രമേശ് ചെന്നിത്തലയിലും അധികം കാണാതിരുന്ന ബഹുജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷ നേതാവിനെ വീണ്ടും കേരളത്തിന് ആവശ്യമാണ്.
ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കുമറിയില്ലെന്ന അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ, ആ പാർട്ടിയെ കുറിച്ച് പിണറായിയേക്കാൾ നന്നായി അറിയാവുന്നവർ ഇന്ന് നിയമസഭയിൽ വേറെ കാണില്ല. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയായി വളർന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗമായി ഒരുപതിറ്റാണ്ട് തികയും മുൻപേ കേരളത്തിൽ പാർട്ടിയുടെ അമരത്തെത്തിയ ശേഷം അദ്ദേഹത്തിന്റെ വാക്കുകൾക്ക് നാട് കണ്ണും കാതും കൂർപ്പിച്ചു. സെക്രട്ടറി സ്ഥാനത്തിരുന്ന 16 വർഷവും പിണറായിയുടെ പാർട്ടി പരിപാടികളെല്ലാം പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അതിനുശേഷമാണ് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം അദ്ദേഹം മുഖ്യമന്ത്രിക്കസേരയിലെത്തുന്നത്. ഇപ്പോഴിതാ പ്രതിപക്ഷ നേതാവിന്റെ കസേരയിലേക്കും.
അകത്തും പുറത്തും വെല്ലുവിളികൾ
എന്തുകൊണ്ട് വീണ്ടും വീണ്ടും പിണറായി തന്നെ, പാർട്ടിക്ക് മറ്റ് മുഖങ്ങളില്ലേ എന്ന തരത്തിലുള്ള വിമർശനങ്ങൾ ഇതിനോടകം ശക്തമാണ്. അതിനെ മറികടക്കുക എന്നതാണ് ആദ്യ വെല്ലുവിളി. മുഖ്യമന്ത്രിയായ ശേഷം കണ്ണൂരിലെ മിക്ക വരവുകളിലും പാർട്ടി പരിപാടികളും ഔദ്യോഗിക ചടങ്ങുകളുമായി തിരക്കിട്ട ദിനങ്ങളാണ് പിണറായിക്കുണ്ടായിരുന്നത്. പിണറായിയുടെ പ്രധാന സവിശേഷതയാണ് സമയനിഷ്ഠ. നിശ്ചയിച്ച സമയത്തുതന്നെ പരിപാടിക്കെത്തി മടങ്ങി. പ്രതിപക്ഷനേതൃസ്ഥാനമാണെങ്കിലും തിരക്കുകൾക്കും പാർട്ടിപരിപാടികൾക്കും കാര്യമായ കുറവുണ്ടാകാനിടയില്ല. പാർട്ടിയുടെ ശക്തിദുർഗമായ പയ്യന്നൂരും പ്രധാനകേന്ദ്രമായ തളിപ്പറമ്പും നിലംപതിച്ച് കനത്ത തോൽവിയുടെ ആഘാതത്തിൽ നിൽക്കുമ്പോഴാണ് പുതിയ ദൗത്യം അദ്ദേഹം ഏറ്റെടുക്കുന്നത്. ഭരണപക്ഷത്തിനു നേരേ ജനകീയവികാരം പ്രതിഫലിപ്പിക്കുന്നതിനൊപ്പം സ്വന്തം ജില്ലയിലെ പാർട്ടിയെ വീഴ്ചകളിൽ നിന്ന് കരകയറ്റാനുള്ള ദൗത്യം കൂടി അദ്ദേഹത്തിന്റെ ഇടപെടലുകളിലുണ്ടാകുമോയെന്നും ഏവരും ഉറ്റുനോക്കുന്നു. ഒപ്പം പാർട്ടിയിൽ ഒരു രണ്ടാം നിരയേയും തനിക്ക് പോന്ന ഒരു പിൻഗാമിയേയും വളർത്തിയെടുക്കുക എന്ന കാലോചിത ദൗത്യവും പിണറായി ഏറ്റെടുക്കണം.
പിണറായിക്കൊപ്പം വിവിധ പാർട്ടികളുടെ നേതാക്കൾ സഭയിലും പുറത്തുമായി അദ്ദേഹത്തെ നേരിടാനുണ്ടാകും. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് സഭയിലുണ്ടാകും, ഏതെങ്കിലും മന്ത്രിപദവിയുമായി. എ.ഐ.സി.സി.യുടെ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രവർത്തകസമിതിയംഗം കെ.സുധാകരൻ എം.പി. എന്നിവർ പുറത്തും. ഇത്തവണ നിയമസഭയിലേക്ക് എത്തുന്ന ബിജെപിയുടെ ഇപ്പോഴത്തേയും മുന്നത്തേയും സംസ്ഥാന അധ്യക്ഷന്മാരേയും പ്രതിപക്ഷ നിരയിൽ നേരിടാനുണ്ട്.
വിഡി സതീശന് ഇപ്പോൾ ലഭിച്ചിരിക്കുന്ന വ്യക്തിപ്രഭാവത്തേയും പോപ്പുലാരിറ്റിയേയും മറികടക്കേണ്ടതും പ്രതിപക്ഷത്തിന് അത്യാവശ്യമാണ്. പക്ഷേ വിഡി സതീശനും ഇനി കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല. പിണറായിയിലെ സമരാഗ്നി വീണ്ടും ആളിക്കത്തുന്ന സ്ഥിതിയുണ്ടായാൽ സഭയ്ക്കകത്തും പുറത്തും. ഭരണപക്ഷത്തെ കാത്തിരിക്കുന്നത് തീച്ചൂളയിൽ തീർത്ത അഞ്ച് വർഷങ്ങളായിരിക്കും. ഒരു പതിറ്റാണ്ട് കേരളത്തെ ഭരിച്ച പിണറായി വിജയന് ഭരണ സംവിധാനത്തിൽ വരുന്ന ഓരോ ചെറിയ പിഴവുകളും തിരിച്ചറിയാം എന്ന് വിഡി സതീശൻ നിരന്തരം മനസിൽ ഓർക്കണം. താൻ ചുക്കാൻ പിടിച്ച് തുടക്കമിട്ട വികസന പദ്ധതികളിലെ പാളിച്ചകൾ മനസിലാക്കാൻ മാത്രമുള്ള പിടിപാട് സംസ്ഥാനത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് സിസ്റ്റത്തിനുള്ളിൽ തന്നെ പിണറായിക്കുണ്ടാകും.
മാറിമറിയുന്ന രാഷ്ട്രീയ സമവാക്യങ്ങൾക്കിടയിൽ, ഭരണാധികാരിയിൽ നിന്ന് ജനകീയ സമരനായകനിലേക്കുള്ള പിണറായി വിജയന്റെ ഈ പരകായപ്രവേശം കേരള രാഷ്ട്രീയം ആകാംഷയോടെയാണ് നോക്കിക്കാണുന്നത്. പത്ത് വർഷത്തെ ഭരണപരിചയവും അഡ്മിനിസ്ട്രേറ്റീവ് സംവിധാനങ്ങളിലുള്ള സൂക്ഷ്മമായ അറിവും സഭയ്ക്കുള്ളിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹത്തിന് വലിയൊരു ആയുധമാകും എന്നതിൽ തർക്കമില്ല.
അധികാരത്തിന്റെ ശീതളിമയിൽ നിന്ന് വീണ്ടും ജനങ്ങൾക്കിടയിലേക്കും, തകർച്ച നേരിട്ട പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള പോരാട്ടങ്ങളിലേക്കും അദ്ദേഹം ഇറങ്ങുമ്പോൾ മുന്നിലുള്ളത് വെല്ലുവിളികൾ നിറഞ്ഞ പാതയാണ്. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ഭരണപക്ഷവും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും നേർക്കുനേർ പോരാടുമ്പോൾ, വരും വർഷങ്ങളിൽ കേരള നിയമസഭയും രാഷ്ട്രീയ ഭൂമികയും കനൽവഴികളിലൂടെയായിരിക്കും കടന്നുപോകുന്നത്.






