കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റ ഗവർണറേറ്റിലെ പഴം-പച്ചക്കറി മാർക്കറ്റുകൾ ഉൾപ്പെടെ വ്യാപക പരിശോധന നടത്തി പൊതുഭക്ഷ്യ പോഷകാഹാര അതോറിറ്റി. മേഖലയിൽ പ്രവർത്തിക്കുന്ന 280ഓളം ഭക്ഷ്യ സ്ഥാപനങ്ങളിലാണ് പ്രത്യേക സംഘം ഒരേസമയം പരിശോധന നടത്തിയത്. പരിശോധനയിൽ 52 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന വലിയ തോതിലുള്ള പഴകിയ പച്ചക്കറികളും പഴങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മനുഷ്യ ഉപയോഗത്തിന് അയോഗ്യമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തൽ, ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കൽ, ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ലംഘിക്കൽ, പൊതു ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നിലവിലെ നിയമപ്രകാരം അടിയന്തര നടപടി സ്വീകരിച്ചതായും അതോറിറ്റി അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ജഹ്‌റ ഗവർണറേറ്റിൽ വരും ദിവസങ്ങളിലും അപ്രതീക്ഷിത പരിശോധനകൾ തുടരുമെന്നും പൊതുഭക്ഷ്യ പോഷകാഹാര അതോറിറ്റി വ്യക്തമാക്കി.






