കൊച്ചി: മോഡലിങ് ജോലിയുടെ വാഗ്ദാനം നൽകി യുവതികളെ വിദേശത്തേക്ക് കടത്തിയും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയും പ്രവർത്തിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. പൊന്നാനി സ്വദേശിനിയായ മഞ്ജിമയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
കേസിൽ നേരത്തെ പിടിയിലായ തിരുവനന്തപുരം സ്വദേശിനി അലീന (29), ആലുവ സ്വദേശിനി സിന്ധു (50) എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുംബൈയിൽ നിന്ന് പിടികൂടിയ സിന്ധുവിനെ ചൊവ്വാഴ്ച മരട് പൊലീസ് സ്റ്റേഷനിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ ദുബായിലെത്തിച്ച് അനാശാസ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച സംഘത്തിലെ പ്രധാന കണ്ണികളാണ് അലീനയും സിന്ധുവുമെന്ന് പൊലീസ് പറയുന്നു. ഇരകളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരടിൽ നിന്ന് അലീനയെയും മുംബൈയിൽ നിന്ന് സിന്ധുവിനെയും പിടികൂടിയത്.
കേസിന് പിന്നിൽ രാജ്യാന്തര സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജോലി വാഗ്ദാനങ്ങളും ആകർഷകമായ ഓഫറുകളും നൽകി യുവതികളെ വലയിലാക്കുകയായിരുന്നു പ്രതികൾ. ദുബായിലെത്തിച്ച ശേഷം ഇവരെ രഹസ്യ കേന്ദ്രങ്ങളിൽ പാർപ്പിച്ച് മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി ചൂഷണം ചെയ്തിരുന്നുവെന്നാണ് അന്വേഷണ വിവരങ്ങൾ. ജോലി ഒരുക്കി തരാമെന്ന പേരിൽ പണവും കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. നിരവധി യുവതികൾ ഇവരുടെ സംഘത്തിന്റെ വലയിലായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
അലീനയ്ക്ക് മുമ്പും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ വൈറ്റിലയിലെ ഒരു ബാറിലുണ്ടായ സംഘർഷക്കേസിലും അലീന പ്രതിയാണ്. ക്വട്ടേഷൻ-ഗുണ്ടാ സംഘങ്ങളുമായും ഇവർക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസിന് പിന്നിൽ വലിയ ശൃംഖലയുണ്ടെന്ന സൂചനയെ തുടർന്ന് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണെന്ന് എസിപി കെ.ജി. സുരേഷ് അറിയിച്ചു.






