തിരുവനന്തപുരം: പുതിയ മന്ത്രിസഭ രൂപീകരണത്തിന് പിന്നാലെ വകുപ്പുകൾക്കൊപ്പം മന്ത്രിമന്ദിരങ്ങളും വാഹന നമ്പറുകളും ചുറ്റിപ്പറ്റിയും തർക്കം ശക്തമാകുന്നു. ഒരേ ഔദ്യോഗിക വസതിക്കായി മൂന്ന് മന്ത്രിമാർ വരെ ആവശ്യം ഉന്നയിച്ചതായാണ് വിവരം. നിള, സാനഡു, ഗ്രേസ് എന്നീ മന്ത്രിമന്ദിരങ്ങൾക്കായി നിരവധി മന്ത്രിമാർ രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസാണ് അന്തിമ പട്ടിക തയ്യാറാക്കുക.
കഴിഞ്ഞ സർക്കാരിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന പി. എ. മുഹമ്മദ് റിയാസ് താമസിച്ചിരുന്ന ‘പമ്പ’ എന്ന ഔദ്യോഗിക വസതി വേണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. ക്ലിഫ് ഹൗസിന് സമീപമുള്ള ഈ വസതിക്കായി മറ്റ് ആരും ഇതുവരെ ആവശ്യം ഉന്നയിച്ചിട്ടില്ല. അതിനാൽ ഈ വസതി ചെന്നിത്തലയ്ക്ക് ലഭിക്കാനാണ് സാധ്യത.
അതേസമയം, മന്ത്രിമാർക്ക് നൽകിയ വാഹന നമ്പറുകളും ഇപ്പോൾ താൽക്കാലികമായതാണ്. 51-ാം നമ്പർ വേണമെന്ന് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. 11-ാം നമ്പറിനായി കെ. മുരളീധരൻ രംഗത്തുണ്ട്. 9-ാം നമ്പർ വേണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. ഇതിനിടെ 13-ാം നമ്പർ ആരും ആവശ്യപ്പെട്ടില്ലെന്നതും ശ്രദ്ധേയമായി. ഇതിനെ തുടർന്ന് ഇന്നലെ 13-ാം നമ്പർ വാഹനം ടൂറിസം വകുപ്പ് പുറത്തിറക്കിയില്ലെന്നും അധികൃതർ അറിയിച്ചു.






