എറണാകുളം: ഗതാഗതനിയമ ലംഘനങ്ങളിൽ വിഐപി വാഹനങ്ങൾക്കും വലിയ പങ്കുണ്ടെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ. കൊച്ചിയിൽ മാത്രം വിവിധ റോഡുകളിലായി സ്ഥാപിച്ച 64 ക്യാമറകളിൽ മാത്രം കഴിഞ്ഞ ആറ് മാസത്തിനിടെ 60ഓളം വിഐപി വാഹനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. മന്ത്രിമാർ, എംപി, എംഎൽഎമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധപ്പെട്ട വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ ക്യാമറ നിരീക്ഷണത്തിൽ കുടുങ്ങിയത്.
മുൻ വർഷങ്ങളിലെ കണക്കുകൾ ചേർക്കുമ്പോൾ ഇത് 180ഓളം കേസുകൾ വരുമെന്ന് അധികൃതർ പറഞ്ഞു. മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവ് ചെയ്യൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, അമിതവേഗം എന്നിവയാണ് പ്രധാന നിയമ ലംഘനങ്ങൾ. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാരുടേയും വാഹനങ്ങൾ വരെ പട്ടികയിലുണ്ടെന്നാണ് വിവരം. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉപയോഗിക്കുന്ന ചില വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റിലായതായും കണ്ടെത്തിയിട്ടുണ്ട്.
പല തവണ നോട്ടീസ് നൽകിയിട്ടും പിഴ അടയ്ക്കാതെയും ആവർത്തിച്ച് നിയമ ലംഘനം നടത്തിയതുമായ വാഹനങ്ങളെയാണ് ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. പിഴ കുടിശികയുള്ള വാഹനങ്ങൾക്ക് വാഹനം കൈമാറ്റം, രജിസ്ട്രേഷൻ പുതുക്കൽ, ഫിറ്റ്നസ് പരിശോധന തുടങ്ങിയ സേവനങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകും. ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള കാറും ഇതിലുണ്ടെന്നാണ് റിപ്പോർട്ട്.






