പാലക്കാട്: രമേഷ് പിഷാരടിയുടെ എംഎൽഎ ഓഫിസ് ഉടൻ പാലക്കാട് തുറക്കും. എംഎൽഎ എന്ന നിലയിൽ പൂർണ സേവനം ജനങ്ങൾക്കു നൽകാനും, സിനിമയും സ്റ്റേജ് പ്രോഗ്രാമുകളും ഒഴിവാക്കാനാണു നിലവിലുള്ള തീരുമാനം. പാലക്കാടിനായി പ്രവർത്തിക്കുന്ന ജനപ്രതിനിധിയാകുമെന്നു പിഷാരടി പറഞ്ഞു. ജില്ലയിൽ രണ്ട് മന്ത്രിമാരാണുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ പ്രത്യേക ഊന്നൽ നൽകും. പാലക്കാട് ഗവ.മെഡിക്കൽ കോളജ് സുസജ്ജമാക്കുമെന്നും പിഷാരടി പറഞ്ഞു.
പ്രചാരണസമയത്ത് ഏറ്റവും കൂടുതൽ പേർ പരാതി പറഞ്ഞതു നെല്ലുസംഭരണത്തെക്കുറിച്ചാണ്. നെല്ലു സംഭരണത്തിനു ബജറ്റിൽത്തന്നെ തുക വകയിരുത്തിയുള്ള നടപടികൾക്കു പരിശ്രമിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും താരതമ്യേന കുറഞ്ഞ നിരക്കിൽ വിവാഹം, ആഘോഷങ്ങൾ എന്നിവ നടത്താനുള്ള ഓഡിറ്റോറിയങ്ങൾ പൂർത്തീകരിക്കും. ആശയങ്ങളുള്ള ചെറുപ്പക്കാരെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമം നടത്തുമെന്നും കൂട്ടിച്ചേർത്തു.






