മന്ത്രിസഭയോ കോൺഗ്രസിലെ തമ്മിലടിയോ എല്ലാമായിരുന്നു കുറച്ച് ദിവസങ്ങളായി നിറഞ്ഞു നിന്നിരുന്ന വിവാദങ്ങൾ. എന്നാൽ അവയെല്ലാം ഒന്നടങ്ങിയപ്പോൾ തലപൊക്കിയിരിക്കുന്നത് പുതിയൊരു വിവാദമാണ്, അതും മുഖ്യമന്ത്രി വിഡി സതീശന്റെ പേരിനെ ചൊല്ലി. സത്യപ്രതിജ്ഞയിൽ മുഖ്യമന്ത്രി വി ഡി സതീശൻ ‘മേനോൻ’ എന്ന് പേരിനൊപ്പം ചേർത്തതിനെ എതിർത്തും അനുകൂലിച്ചും കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തെത്തിയതോടെയാണ് വിവാദം ചർച്ചയാകുന്നത്. ജിന്റോ ജോൺ ആണ് ആദ്യം ഇക്കാര്യത്തിൽ പരസ്യ പ്രതികരണം നടത്തിയത്. പിന്നാലെ വി ആർ അനൂപും വി ഡി സതീശനെ വിമർശിച്ചു. വിഷയം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിപ്പോൾ എതിർ പാളയവും അതിൽ കയറിപ്പിടിച്ചു. രാജു പി നായരും ബിആർഎം ഷെഫീറും മുഹമ്മദ് ഷിയാസുമെല്ലാം പ്രതികരണവുമായി രംഗത്തെത്തി.
ഇത്രയും കാലമില്ലാതിരുന്ന മേനോൻ എവിടെ നിന്ന് വന്നുവെന്നായിരുന്നു സത്യപ്രതിജ്ഞ കഴിഞ്ഞ അന്ന് തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യം. കൂടുതലും ഇടത് ഹാൻഡിലുകളായിരുന്നു വിമർശനങ്ങൾക്ക് തുടക്കമിട്ടത്. കസേര ലഭിച്ചതോടെ ഉള്ളിലുള്ള ജാതി ചിന്തകൾ തലപൊക്കിയെന്ന തരത്തിൽ തുടങ്ങിയ ചർച്ച പിന്നീട് കേറി കൊളുത്തുകയായിരുന്നു. ഇത് സംസ്ഥാനത്ത് ജാതി സ്വത്വത്തെ കുറിച്ചും രാഷ്ട്രീയ സന്ദേശങ്ങളെ കുറിച്ചുമുള്ള വലിയ ചർച്ചയ്ക്ക് ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരികൊളുത്തുകയായിരുന്നു.
ജിന്റോ ജോണാണ് വിഷയം ഏറ്റുപിടിച്ച ആദ്യ കോൺഗ്രസ് നേതാവ്. തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോൺ. അത് മതി. അങ്ങനെ അറിയപ്പെട്ടാൽ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങൾ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോൺഗ്രസ് ബോധ്യം, എന്നായിരുന്നു ജിന്റോ ജോൺ ആദ്യം ഫെയ്‌സ്ബുക്കിൽ കുറിച്ചത്. തുടർന്ന് വിഷയത്തിൽ സജീവ ചർച്ച തുടങ്ങിയപ്പോഴാണ് മറ്റുള്ളവരും പ്രതികരിച്ച് തുടങ്ങിയത്.
പേരിലാണ് കോൺഗ്രസ് മൂല്യം എന്നത് അബദ്ധധാരണയാണെന്ന് രാജു പി നായർ പ്രതികരിച്ചു. വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നത് നിലപാടുകളാണെന്നും രാജു പി നായർ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. സത്യപ്രതിജ്ഞയിൽ സ്വന്തം പിതാവിന്റെ പേര് ഉറക്കെ പറഞ്ഞതിൽ ആരും മറ്റ് അർത്ഥം കാണേണ്ടെന്നും വിഡിഎസിനെ പരിഹസിക്കുന്ന സൈബർ സഖാക്കൾ നമ്പൂതിരിപ്പാട്, നായനാർ എന്നതൊക്കെ ജാതി പേരാണെന്ന് മറക്കരുതെന്നുമായിരുന്നു ബിആർഎം ഷെഫീറിന്റെ പ്രതികരണം. നിരാശയുള്ള ചിലർ നടത്തുന്ന ശ്രമമാണിതെന്നും ജിന്റോ ജോണിന്റെ പരാമർശവും അങ്ങനെ കണ്ടാൽ മതിയെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞത്.
വി ഡി സതീശൻ അംബേദ്ക്കറെ വായിക്കാൻ അധികസമയം കണ്ടെത്തണം എന്നായിരുന്നു ഒരു നെടുനീളൻ പോസ്റ്റിലൂടെ കോൺഗ്രസ് നേതാവ് വി ആർ അനൂപിന്റെ വിമർശനം. മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മേനോൻ എന്നത് ഇപ്പോൾ എങ്ങനെ വന്നുവെന്നും ജാതി ഒരേസമയം സാമൂഹിക മൂലധനവും സാമൂഹിക അധികാരവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ ജാതി ഇപ്പോഴും സാമൂഹിക മൂലധനമായും സാമൂഹിക ശക്തിയായും പ്രവർത്തിക്കുന്നുണ്ടെന്നും രാഷ്ട്രീയ നേതാക്കൾ ഇത്തരം വിഷയങ്ങളിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നുണ്ട്.
ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം സിപിഎം നേതാക്കളും പ്രതികരണവുമായി എത്തി. വി ഡി സതീശനെതിരെ പരിഹാസവുമായി സിപിഎം നേതാവ് പി സരിനും രംഗത്തെത്തിയിരുന്നു. ‘ദാമോദരൻ ഉണ്ണി മകൻ ദിൽമാൻ ഇടക്കൊച്ചിയെ ജനങ്ങൾ ഡൂഡ് എന്ന് വിളിച്ചപോലെ, ഇനി ‘മേനോൻ സാറേ’ എന്ന് വിളിക്കണം എന്നാകുമോ കവി ഉദ്ദേശിച്ചത് ?’ എന്നായിരുന്നു പി സരിൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. മുഖ്യമന്ത്രി വി ഡി സതീശൻ ‘വടശേരി ദാമോദരൻ മേനോൻ സതീശൻ’ എന്നു പറഞ്ഞായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. സതീശന്റെ പേരിൽ ഇതുവരെയില്ലാത്ത ജാതിവാൽ എവിടെ നിന്നാണ് വന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നത്.
ഇങ്ങനെ ചർച്ചകൾ കൊഴുക്കുമ്പോഴാണ് വിഷയത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്. അച്ഛന്റെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എന്റെ അച്ഛന്റെ പേര് അതാണ്. അമ്മയുടെ പേര് കൂടി പറയാത്തതിൽ സങ്കടമുണ്ട്. ഞാൻ എംഎൽഎയാകുന്നതിന് മുൻപ് മരിച്ച് പോയവരാണ് രണ്ടുപേരും. എന്റെ ഫുൾ നെയിം വായിച്ചു. സാധാരണ അങ്ങനെയാണെന്നും പാസ്‌പോർട്ടിൽ എഴുതുന്നത് അങ്ങനെയാണെന്നും അച്ഛന്റെ പേര് പറഞ്ഞതിൽ ഒരു കുഴപ്പവും കാണുന്നില്ലെന്നും സതീശൻ തന്റെ നിലപാട് വ്യക്തമാക്കുകയാണ്.
2021-ൽ എം.എൽ.എ ആയി സതീശൻ ചെയ്ത സത്യപ്രതിജ്ഞയും മുഖ്യമന്ത്രിയായുള്ള അദ്ദേഹത്തിന്റെ പുതിയ സത്യപ്രതിജ്ഞയും താരതമ്യം ചെയ്തുള്ള വിമർശനങ്ങളും വരുന്നുണ്ട്. നേരത്തെ നിയമസഭയിൽ ‘വി.ഡി സതീശൻ’ എന്ന പേരിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തിരുന്നത്. മുഖ്യമന്ത്രിയായപ്പോൾ ഈ മാറ്റത്തിന് പിന്നിൽ എന്തായിരിക്കും കാരണം?
സതീശന്റെ ഈ നീക്കത്തിന് പിന്നിൽ ഒരു സന്ദേശമുണ്ടെന്നാണ് ഇക്കൂട്ടർ പറയുന്നത്. മുസ്ലീം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും പിന്തുണച്ച് കൊണ്ട് മുൻപ് നടത്തിയ പ്രസ്താവനകളുടെ പേരിൽ സംഘപരിവാർ സംഘടനകളിൽ നിന്നും ബി.ജെ.പിയിൽ നിന്നും ശക്തമായ വിമർശനം നേരിടുന്ന സാഹചര്യത്തിൽ, ഹിന്ദു സമൂഹത്തിലേക്ക് കൂടുതൽ അടുക്കാനുള്ള ഒരു ശ്രമമായാണ് ഇതിനെ ചിലർ വിലയിരുത്തുന്നത്. സംസ്ഥാനത്തെ പ്രബല ഹിന്ദു സംഘടനകളായ എൻ.എസ്.എസും എസ്.എൻ.ഡി.പിയും സതീശൻ മുഖ്യമന്ത്രിയാകുന്നതിനെ പരസ്യമായി എതിർത്തിരുന്നു. അതെല്ലാമായിട്ട് ഇതിനെ കൂട്ടിവായിക്കുന്നവരും കൂട്ടത്തിലുണ്ട്.






