ഡി.ആർ. കോംഗോയിൽ എബോള വൈറസിന്റെ അപൂർവ വകഭേദമായ “ബൂൻഡിബുഗോ” വേഗത്തിൽ പടരുന്നതിൽ ലോകാരോഗ്യസംഘടന (WHO) ആശങ്ക പ്രകടിപ്പിച്ചു. ഈ വകഭേദത്തിനെതിരെ വാക്സിൻ തയ്യാറാക്കാൻ കുറഞ്ഞത് ഒമ്പത് മാസം എടുക്കാമെന്നാണ് സംഘടന വ്യക്തമാക്കുന്നത്.
ലോകാരോഗ്യസംഘടനയുടെ ഉപദേഷ്ടാവായ വസീ മൂർത്തി അറിയിച്ചു പ്രകാരം, നിലവിൽ രണ്ട് വാക്സിനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇവയുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസിൻ്റെ വിവരമനുസരിച്ച്, പുതിയ എബോള വ്യാപനത്തിൽ ഇതിനകം 139 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. സംശയിക്കുന്ന രോഗികളുടെ എണ്ണം 600 കടന്നതായും അദ്ദേഹം പറഞ്ഞു. രോഗം കണ്ടെത്തുന്നതിൽ വൈകിയതിനാൽ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകാരോഗ്യസംഘടന നേരത്തെ അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 24-ന് ഇറ്റൂരി പ്രവിശ്യയുടെ തലസ്ഥാനമായ ബുനിയയിൽ രോഗലക്ഷണങ്ങളോടെ മരിച്ച ഒരു നഴ്സിലൂടെയാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.
ആരോഗ്യപ്രവർത്തകരിൽ രോഗവ്യാപനം കൂടുന്നതും ആശുപത്രികളിലും ക്ലിനിക്കുകളിലും രോഗം പടരുന്നതും വലിയ ആശങ്കയാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. അണുബാധ നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്താൻ 37 കോടി രൂപയുടെ സാമ്പത്തിക സഹായവും സംഘടന അനുവദിച്ചിട്ടുണ്ട്.
കോംഗോ, യുഗാണ്ട തുടങ്ങിയ രോഗബാധിത രാജ്യങ്ങളുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്തൽ, ലാബ് പരിശോധനകൾ വർധിപ്പിക്കൽ, ആശുപത്രികളിൽ രോഗവ്യാപനം തടയൽ എന്നിവ ശക്തമാക്കാൻ ലോകാരോഗ്യസംഘടന നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത ശവസംസ്കാര ചടങ്ങുകളും രോഗവ്യാപനത്തിന് കാരണമാകാമെന്ന് മുന്നറിയിപ്പുണ്ട്.
ബൂൻഡിബുഗോ എബോള വൈറസിന്റെ ആറു വകഭേദങ്ങളിൽ ഒന്നാണ്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റ് വകഭേദങ്ങൾ. ബൂൻഡിബുഗോയ്ക്ക് ഇതുവരെ വാക്സിനോ പ്രത്യേക ചികിത്സയോ ഇല്ലാത്തതിനാൽ അതിനെ കൂടുതൽ അപകടകാരിയായി കണക്കാക്കുന്നു. 2014 മുതൽ 2016 വരെ പടിഞ്ഞാറൻ ആഫ്രിക്കയിൽ ഉണ്ടായ എബോള വ്യാപനത്തിൽ 28,000-ത്തിലധികം പേർക്ക് രോഗം ബാധിച്ചിരുന്നു. 1976-ൽ എബോള കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യാപനമായിരുന്നു അത്. കോംഗോയിൽ ഇത് 17-ാമത്തെ എബോള വ്യാപനമാണ്.






