ന്യൂഡൽഹി: 2026 ഫിഫ ലോകകപ്പ് ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. ടൂർണമെന്റ് ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ സംപ്രേഷണാവകാശം ഏറ്റെടുക്കാൻ തങ്ങൾക്ക് ബാധ്യതയില്ലെന്ന് പൊതുപ്രക്ഷേപകരായ പ്രസാർ ഭാരതി ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഫിഫ ആവശ്യപ്പെടുന്ന ഉയർന്ന സംപ്രേഷണ തുകയും അമേരിക്കയിലെ മത്സരസമയക്രമവും ഉൾപ്പെടെയുള്ള കാരണങ്ങളാണ് പ്രധാന ചാനലുകൾ പിന്മാറാൻ കാരണം.
ലോകകപ്പിലെ പ്രധാന മത്സരങ്ങൾ ദൂരദർശനിലൂടെയും ഡിഡി സ്പോർട്സിലൂടെയും സൗജന്യമായി സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് പ്രസാർ ഭാരതി നിലപാട് വ്യക്തമാക്കിയത്. തുടർന്ന് ഹർജിക്കാരൻ കേസ് പിൻവലിക്കുകയും മറ്റൊരു കോടതിയെ സമീപിക്കാൻ അനുമതി തേടുകയും ചെയ്തു.
2026, 2030 ലോകകപ്പുകളുടെ സംപ്രേഷണാവകാശത്തിനായി ഫിഫ ആദ്യം ഏകദേശം 100 ദശലക്ഷം ഡോളർ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് അത് 35 ദശലക്ഷം ഡോളറായി കുറച്ചു. ജിയോസ്റ്റാറിന്റെ 20 ദശലക്ഷം ഡോളറിന്റെ ബിഡ് ഫിഫ നിരസിച്ചതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന മത്സരങ്ങൾ ഇന്ത്യയിൽ പ്രധാനമായും അർധരാത്രിയിലോ അതിരാവിലെയോ ആയിരിക്കും സംപ്രേഷണം ചെയ്യേണ്ടിവരുന്നത് കൊണ്ടാണ് വിപണിയിലെ ലാഭകരതയെക്കുറിച്ച് സംപ്രേഷകർ ആശങ്കപ്പെടുന്നത്.
എങ്കിലും ഇന്ത്യയിലെ വലിയ ഫുട്ബോൾ പ്രേക്ഷകവിപണി കണക്കിലെടുത്ത് ഫിഫയും സംപ്രേഷകരും ഒരു അന്തിമ ധാരണയിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.






