പാലക്കാട്: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ ട്രാക്കിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് പുളിക്കൽ സ്വദേശി സിദ്ദിഖിന്റെ (52) വലതുകാൽ മുട്ടിന് താഴെവെച്ച് പൂർണമായും അറ്റുപോയി. ഇടതുകാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു അപകടം. സ്റ്റേഷനിൽ നിന്ന് സിഗ്നൽ ലഭിച്ച് ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ സിദ്ദിഖ് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിവിട്ട് പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിലെ വിടവിലൂടെ ട്രാക്കിലേക്ക് വീണത്. തുടർന്ന് ട്രെയിനിന്റെ ചക്രങ്ങൾ കയറിയിറങ്ങി വലതുകാൽ വേർപെടുകയായിരുന്നു.
അപകടം നടന്ന ഉടൻ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാരും റെയിൽവേ സുരക്ഷാ വിഭാഗവും ചേർന്ന് സിദ്ദിഖിനെ ട്രാക്കിൽ നിന്ന് പുറത്തെടുത്തതിനാലാണ് ജീവൻ രക്ഷിക്കാനായത്. രക്തം വാർന്ന നിലയിലായിരുന്ന ഇയാളുടെ അറ്റുപോയ കാൽഭാഗം കണ്ടെത്താൻ ആദ്യം ബുദ്ധിമുട്ടുണ്ടായി.
പിന്നീട് ആർ.പി.എഫും റെയിൽവേ ജീവനക്കാരും ചേർന്ന് ട്രാക്കിൽ നടത്തിയ തിരച്ചിലിലാണ് മുറിഞ്ഞുകിടന്ന കാൽഭാഗം കണ്ടെത്തിയത്. ആദ്യം തിരിച്ചറിയാനാകാതിരുന്ന ഇയാളെ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പൂളക്കുണ്ട് സ്വദേശിയാണെന്ന് വ്യക്തമായത്.
.






