പത്തനംതിട്ട: സിപിഐഎം അടൂര്‍ ഏരിയാ കമ്മിറ്റി യോഗത്തിലും നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനം. ‘ചാം ചച്ച ചോം ചച്ച’ പാട്ട് പോലെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാര്‍ത്താ സമ്മേളനമെന്നാണ് വിമര്‍ശനം. ജില്ലാ കമ്മിറ്റികളിലും ഏരിയ കമ്മിറ്റികളിലും ഗോവിന്ദനെതിരേയും പിണറായി വിജയനെതിരേയും അതിരൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധു നിയമനത്തിന്റെ പേരില്‍ ഇ പി ജയരാജനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നുവെന്നും അതേ പാര്‍ട്ടിയിലാണ് ഭാര്യ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടതെന്നും വിമര്‍ശിച്ചു. പി ബി അംഗം പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ് മാതൃകയാകണമെന്നും പൊതു അഭിപ്രായം ഉയർന്നു.






