ന്യൂഡൽഹി: ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ട്വിഷ ശർമയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യാൻ മധ്യപ്രദേശ് ഹൈക്കോടതി അനുമതി നൽകി. ദില്ലി എയിംസിൽ പോസ്റ്റ്‌മോർട്ടം നടത്തണമെന്നാണ് കോടതി ഉത്തരവ്. യുവതിയുടെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി.
മുൻപ് ഈ ആവശ്യം ഭോപ്പാൽ കോടതി തള്ളിയിരുന്നു. തുടർന്ന് കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടാമതും പോസ്റ്റ്‌മോർട്ടം നടത്തുന്നത് സംശയങ്ങൾ നീക്കാനും വിശ്വാസ്യത വർധിപ്പിക്കാനും സഹായിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചു. ആദ്യ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുടെ കഴിവിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ പോസ്റ്റ്‌മോർട്ടത്തിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം വീണ്ടും പരിശോധന ആവശ്യപ്പെട്ടത്. മരണശേഷം മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും, ശരീരത്തിലെ പരിക്കുകൾ റിപ്പോർട്ടിൽ പൂർണമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കുടുംബം ആരോപിച്ചു. കൂടാതെ പോസ്റ്റ്‌മോർട്ടത്തിൽ രേഖപ്പെടുത്തിയ ഉയരവും പൊലീസ് രേഖകളിലെ വിവരവും തമ്മിൽ വ്യത്യാസമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ഇതിനിടെ, കേസിലെ പ്രതിയായ ഭർത്താവ് സമർഥ് സിങ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. വിചാരണ കോടതിയിൽ കീഴടങ്ങി അവിടെ നിന്ന് ജാമ്യം തേടാനാണ് തീരുമാനം. ഇയാൾ നിലവിൽ ഒളിവിലാണ്.
മേയ് 12നാണ് ഉത്തർപ്രദേശ് സ്വദേശിനിയായ ട്വിഷ ശർമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2025 ഡിസംബറിൽ ഭോപ്പാൽ സ്വദേശിയായ സമർഥ് സിങ്ങുമായി വിവാഹിതയായിരുന്നുവെന്നും, 2024ൽ ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ കുടുംബജീവിതവുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദത്തിന്റെ സൂചനകൾ ഉൾപ്പെടെയുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.






