കൊച്ചി: എബോള വൈറസ് വ്യാപന സാധ്യത കണക്കിലെടുത്ത് കൊച്ചി വിമാനത്താവളത്തിൽ ജാഗ്രത ശക്തമാക്കി. സിയാലും എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷനും ചേർന്ന് നടത്തിയ അടിയന്തര യോഗത്തിലാണ് കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ തീരുമാനമായത്.
വിമാനത്താവളത്തിൽ ഇനി 24 മണിക്കൂറും നിരീക്ഷണ സംവിധാനം പ്രവർത്തിക്കും. യാത്രക്കാരിൽ രോഗലക്ഷണങ്ങൾ കണ്ടെത്താൻ തെർമൽ സ്‌ക്രീനിങ്, വിഷ്വൽ പരിശോധന, 21 ദിവസത്തെ യാത്രാ വിവര പരിശോധന എന്നിവ നടത്തും. അന്താരാഷ്ട്ര യാത്രക്കാർ എമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ ഫോമും നൽകണം.
കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണ വിധേയരാക്കും. ലോകാരോഗ്യ സംഘടന എബോളയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്.
യോഗത്തിൽ എബോള വൈറസിന്റെ ബുണ്ടിബുഗ്യോ വകഭേദത്തിന് ഇപ്പോൾ ഫലപ്രദമായ വാക്‌സിനോ പ്രത്യേക ചികിത്സയോ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും തുടർന്ന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ശരീര ദ്രവങ്ങളിലൂടെ രോഗം പകരാമെന്നും അറിയിച്ചു.
രോഗബാധയ്ക്ക് ശേഷം രണ്ട് മുതൽ 21 ദിവസം വരെയാണ് ലക്ഷണങ്ങൾ പ്രകടമാകാൻ സാധ്യത. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയ ഫ്ളൂ സമാന ലക്ഷണങ്ങളാണ് ആദ്യം കാണപ്പെടുന്നത്. രോഗത്തിന്റെ മരണനിരക്ക് 30 മുതൽ 50 ശതമാനം വരെയാണെന്നും യോഗത്തിൽ വിശദീകരിച്ചു. എറണാകുളം ജനറൽ ആശുപത്രി, കളമശ്ശേരി സർക്കാർ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ത്രി-ലെയർ മാസ്‌ക് ധരിക്കൽ, സോപ്പ് ഉപയോഗിച്ച് കൈ കഴുകൽ തുടങ്ങിയ സുരക്ഷാ നടപടികൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.






