ന്യൂഡൽഹി: ഹാക്ക് ചെയ്യപ്പെട്ടതിനെ തുടർന്ന് നഷ്ടമായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (സിജെപി) ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ചു. പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
22 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള അക്കൗണ്ട് വീണ്ടെടുത്തത് പ്രവർത്തകരിലും അനുയായികളിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഘപരിവാർ അജണ്ടകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്ന സിജെപിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വലിയ പിന്തുണ ലഭിക്കുന്നുണ്ട്.
സിജെപിയുടെ അക്കൗണ്ട് മരവിപ്പിച്ചതിനെ തുടർന്ന് യുവാക്കളുടെ പ്രതിഷേധശബ്ദങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന വിമർശനവും ഉയർന്നിരുന്നു. വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരായ നടപടികൾ യുവതലമുറയുടെ ശബ്ദം നിശബ്ദമാക്കാനുള്ള ശ്രമമാണെന്നായിരുന്നു ആരോപണം.
സിജെപിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തിയിരുന്നു. രാജ്യത്തെ യുവാക്കളുടെ പ്രതിഷേധങ്ങളെ ബിജെപി സർക്കാർ ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഈ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു.
തൊഴിലില്ലായ്മ, സാമൂഹ്യ അസമത്വം, ചൂഷണം എന്നിവയ്‌ക്കെതിരായ പ്രതിഷേധങ്ങളെ സ്വേച്ഛാധിപത്യപരമായി അടിച്ചമർത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിലെ എതിർശബ്ദങ്ങളെ നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധവും ശക്തമാകുകയാണ്.






