ന്യൂഡൽഹി: എബോള വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗബാധിത രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകി. കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകളിൽ ജാഗ്രത പാലിക്കാനാണ് നിർദേശം. ലോകാരോഗ്യ സംഘടന എബോളയെ തുടർന്ന് പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഈ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ പ്രാദേശിക ആരോഗ്യ വകുപ്പുകളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. ‘ബുണ്ടിബുഗ്യോ’ എന്ന പേരിലുള്ള പുതിയ എബോള വൈറസ് വകഭേദമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. മേയ് 14നാണ് ഈ പുതിയ വകഭേദം സ്ഥിരീകരിച്ചത്. പനി, തലവേദന, പേശിവേദന, വയറിളക്കം, ഛർദി, ശരീരത്തിൽ നിന്ന് രക്തസ്രാവം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.
മേയ് 21 വരെയുള്ള കണക്കുകൾ പ്രകാരം കോംഗോയിൽ 746 സംശയാസ്പദ കേസുകളും 176 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോംഗോയുടെയും യുഗാണ്ടയുടെയും അതിർത്തി പങ്കിടുന്ന ദക്ഷിണ സുഡാനിലേക്കും രോഗം പകരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു.
ഉയർന്ന മരണനിരക്കുള്ള ഗുരുതര രോഗമാണ് എബോള. നിലവിൽ ബുണ്ടിബുഗ്യോ വൈറസ് വകഭേദത്തിനെതിരെ പ്രത്യേക വാക്സിനോ ചികിത്സയോ ലഭ്യമല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഈ വൈറസ് മൂലമുള്ള എബോള രോഗബാധ ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.






