എൽഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ തങ്ങളുടെ തലയിലിട്ട് പോയത് പൂച്ച പെറ്റ് കിടക്കുന്ന ഖജനാവ് ആണെന്നായിരുന്നു ആദ്യ ദിവസങ്ങളിൽ തന്നെ വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ആരോപിച്ചത്. അന്ന് ഇതിനെതിരെ മുൻ ധനമന്ത്രി കെഎൻ ബാലഗോപാൽ രംഗത്ത് എത്തിയിരുന്നെങ്കിലും ഇപ്പോഴാണ് കാര്യങ്ങൾക്ക് കുറച്ചുകൂടി വ്യക്തത ലഭിക്കുന്നത്. ഖജനാവ് കാലിയാണെന്ന യുഡിഎഫ് പ്രചാരണം പൊളിയുന്നുവെന്നതാണ് ഏറ്റവും പുതിയ വിശേഷം. സർക്കാർ അധികാരമൊഴിയുമ്പോൾ ഖജനാവിൽ 5,429 കോടി രൂപ ബാക്കിയുണ്ടായിരുന്നതായി വ്യക്തമാക്കുന്ന ധനവകുപ്പിന്റെ വിവരാവകാശ രേഖ പുറത്ത് വന്നിരിക്കുകയാണ്.
മെയ് മാസം ഒന്ന് വരെയുള്ള കണക്കാണിത്. സംസ്ഥാനം പാപ്പരായെന്നും ഖജനാവ് കാലിയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഉൾപ്പെടെയുള്ളവർ നടത്തിയ പ്രസ്താവനകൾ വലിയ വിവാദമായിരുന്നു. ഒരു മുൻകൂർ ജാമ്യം പോലെ ആന്റണി പറഞ്ഞത് പ്രത്യേകിച്ച് ഞങ്ങളുടെ കൈയ്യിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട എന്ന അർത്ഥത്തിലാണ് എന്നായിരുന്നു വിമർശനങ്ങൾ. വിവരാവകാശ മറുപടിയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചതോടെയാണ് വിവരങ്ങൾ പുറത്തായത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്.
ഇതിനിടയിലാണ് ഔദ്യോഗിക രേഖകൾ തന്നെ യുഡിഎഫിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നത്. എൽഡിഎഫ് സർക്കാർ 6,000 കോടി രൂപയോളം ബാക്കിവെച്ചാണ് ഇറങ്ങിയതെന്ന മുൻ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ മുൻ വാദത്തെ സാധൂകരിക്കുന്നതാണ് ഈ കണക്കുകൾ.
“പൂച്ച പെറ്റുകിടക്കുന്ന ഖജനാവ്” എന്ന തരത്തിൽ യുഡിഎഫ് നടത്തിയ പരിഹാസം അടിസ്ഥാനരഹിതമാണെന്നും, ഖജനാവിൽ പണമുള്ളതുകൊണ്ടാണ് ഗ്യാരണ്ടികൾ നടപ്പിലാക്കാൻ കഴിയുന്നതെന്നും ബാലഗോപാൽ ഇപ്പോഴും ആവർത്തിക്കുന്നു. ലീഗ് നേതാവ് പി എം എ സലാം ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ നടത്തിയ ആരോപണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് വ്യക്തമാക്കുന്നതാണ് ധനവകുപ്പിന്റെ ഈ വിവരാവകാശ മറുപടി. സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്നും, രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്.
പൂച്ചപെറ്റ് കിടക്കുന്ന ഖജനാവാണ് കൈമാറി കിട്ടിയതെന്ന് പറയുമ്പോൾ തന്നെയാണ് പെൻഷനും ആശാ വർക്കർമാരുടെ ശമ്പളവുമടക്കം വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായത് എന്ന വിരോധാഭാസം അന്ന് തന്നെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും ഉറപ്പാക്കി പ്രഖ്യാപനമുണ്ടായി. നിലവിൽ സർക്കാർ സഹായത്തോടെ ബുദ്ധിമുട്ടി മുന്നോട്ട് പോകുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനെ ഇതെങ്ങിനെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. ഇപ്പോൾ തന്നെ കോടികളുടെ കടബാധ്യതയുള്ള കോർപ്പറേഷനെ തകർക്കുന്ന തീരുമാനമായി പ്രഖ്യാപനം മാറുമോയെന്ന ആശങ്കയും ബാക്കി. പത്ത് വർഷം അകന്നു നിന്ന ഭരണം ഏതുവിധേനയും കൈപ്പിടിയിലൊതുക്കാൻ നടത്തിയ പ്രഖ്യാപനങ്ങളുടെ പ്രായോഗികതയാണ് സതീശന് മുൾക്കിരീടമായി മാറുക. സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് പിന്തിരിഞ്ഞാൽ വാഗ്ദാനങ്ങൾ വിഴുങ്ങിയതായി കുറപ്പെടുത്തലും ഉയരും.
ഇനി ബാക്കി വെച്ച പണത്തിന്റെ കണക്ക് കൊണ്ട് തൽക്കാലം ബാലഗോപാലിനും മുൻ സർക്കാരിനും പിടിച്ചു നിൽക്കാമെങ്കിലും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി ഇപ്പോഴും ആശാവഹം തന്നെയെന്ന് പറയാതെ വയ്യ. ഭാവി കണക്കിലെടുക്കാതെ അന്നന്നത്തെ ചെലവ് നടത്തി മുന്നോട്ട് പോവുകയെന്ന ഹൃസ്വവീക്ഷണത്തിലൂന്നിയ സാമ്പത്തിക നിലപാടാണ് പിണറായി സർക്കാർ സ്വീകരിച്ചത്. ട്രഷറിയിലെത്തുന്ന കേന്ദ്ര ഫണ്ട് വഴിമാറ്റി ഉപയോഗിക്കുന്നതടക്കമുളള പ്രവണത പിണറായി സർക്കാർ സ്വീകരിച്ചതും ഇക്കാരണത്താൽ തന്നെ. ഇതെല്ലാം ചെറിയ രീതിയിലെങ്കിലും സംസ്ഥാനത്തിന് ബാധ്യത സൃഷ്ടിച്ച് വെച്ചിട്ടുണ്ട്.
ഖജനാവ് ഇപ്പോഴുള്ളതിനേക്കാൾ നിറയ്ക്കാൻ കേന്ദ്ര സഹായം കൂടുതലായി നേടിയെടുക്കാൻ പദ്ധതി തയ്യാറാക്കിയാലേ സതീശൻ സർക്കാറിന് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂവെന്നതാണ് യാഥാർത്ഥ്യം. വ്യവസായവും കാർഷിക മേഖലയും തകർന്ന സംസ്ഥാനത്ത് നിന്ന് അധിക വരുമാനം ഉടൻ പ്രതീക്ഷിക്കേണ്ടതുമില്ല. കേന്ദ്ര ഫണ്ടുകൾ വിലയിരുത്തി നേടിയെടുക്കാനും കൃത്യമായ വിനിയോഗത്തിലൂടെ തുടർഗഡുക്കൾ ഖജനാവിലെത്തിക്കാനും പ്രാപ്തിയുള്ള ഉദ്യോഗസ്ഥനെ നിയമിച്ച് കൃത്യമായ നിർദേശങ്ങൾ നൽകാൻ മുഖ്യമന്ത്രി തയ്യാറാകേണ്ടി വരും. ഫണ്ട് മാനേജ്മെന്റിന്റെ കണിശതയാകും സതീശന്റെ നിലനിൽപ്പിന് മറ്റെല്ലാത്തിനെക്കാളും ആധാരമാവുക. സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ വിദഗ്ദരുടെ സഹായത്തോടെ ധവളപത്രം ഇറക്കാനാണ് തീരുമാനമെങ്കിലും നിലവിലെ ആനുകൂല്യം മുടങ്ങിയാൽ ജനം എതിരാകുമെന്നതിലും തർക്കമില്ല.






