എൽഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ തങ്ങളുടെ തലയിലിട്ട് പോയത് പൂച്ച പെറ്റ് കിടക്കുന്ന ഖജനാവ് ആണെന്നായിരുന്നു ആദ്യ ദിവസങ്ങളിൽ തന്നെ വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ആരോപിച്ചത്. അന്ന് ഇതിനെതിരെ മുൻ ധനമന്ത്രി കെഎൻ ബാലഗോപാൽ രംഗത്ത് എത്തിയിരുന്നെങ്കിലും ഇപ്പോഴാണ് കാര്യങ്ങൾക്ക് കുറച്ചുകൂടി വ്യക്തത ലഭിക്കുന്നത്. ഖജനാവ് കാലിയാണെന്ന യുഡിഎഫ് പ്രചാരണം പൊളിയുന്നുവെന്നതാണ് ഏറ്റവും പുതിയ വിശേഷം. സർക്കാർ അധികാരമൊഴിയുമ്പോൾ ഖജനാവിൽ 5,429 കോടി രൂപ ബാക്കിയുണ്ടായിരുന്നതായി വ്യക്തമാക്കുന്ന ധനവകുപ്പിന്റെ വിവരാവകാശ രേഖ പുറത്ത് വന്നിരിക്കുകയാണ്.
മെയ് മാസം ഒന്ന് വരെയുള്ള കണക്കാണിത്. സംസ്ഥാനം പാപ്പരായെന്നും ഖജനാവ് കാലിയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഉൾപ്പെടെയുള്ളവർ നടത്തിയ പ്രസ്താവനകൾ വലിയ വിവാദമായിരുന്നു. ഒരു മുൻകൂർ ജാമ്യം പോലെ ആന്റണി പറഞ്ഞത് പ്രത്യേകിച്ച് ഞങ്ങളുടെ കൈയ്യിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട എന്ന അർത്ഥത്തിലാണ് എന്നായിരുന്നു വിമർശനങ്ങൾ. വിവരാവകാശ മറുപടിയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചതോടെയാണ് വിവരങ്ങൾ പുറത്തായത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്.
ഇതിനിടയിലാണ് ഔദ്യോഗിക രേഖകൾ തന്നെ യുഡിഎഫിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നത്. എൽഡിഎഫ് സർക്കാർ 6,000 കോടി രൂപയോളം ബാക്കിവെച്ചാണ് ഇറങ്ങിയതെന്ന മുൻ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ മുൻ വാദത്തെ സാധൂകരിക്കുന്നതാണ് ഈ കണക്കുകൾ.





