തലശ്ശേരി: ഫസൽ വധക്കേസിലെ നിർണായക തെളിവായ രക്തം പുരണ്ട തൂവാല കോടതിയിൽ നിന്ന് കാണാതായ സംഭവത്തിൽ കൊച്ചി സിബിഐ കോടതി റിപ്പോർട്ട് തേടി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
സിജെഎം കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് കാണാതായത്. കവർ തുറന്നപ്പോൾ തൂവാല ഇല്ലാതിരുന്നതായി കണ്ടെത്തുകയായിരുന്നു. കവറിന് പുറത്തായി “എലി കൊണ്ടുപോയി” എന്ന് കുറിച്ചിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.
എന്നാൽ ഫോറൻസിക് പരിശോധനാ ഫലം ഇതിനകം തെളിവായി അംഗീകരിച്ചതിനാൽ തൂവാല നഷ്ടമായത് കേസിനെ ബാധിക്കില്ലെന്ന നിലപാടാണ് സിബിഐ സ്വീകരിച്ചിരിക്കുന്നത്. അതേസമയം, തെളിവ് കാണാതായത് ഗൗരവകരമാണെന്നും കോടതി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.
2006 ഒക്ടോബര്‍ 22നാണ് എൻഡിഎഫ് പ്രവർത്തകനായ മുഹമ്മദ് ഫസൽ കൊല്ലപ്പെട്ടത്. കേസിൽ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ, കൊടി സുനി ഉൾപ്പെടെ എട്ട് പേർ പ്രതികളാണ്. തെളിവ് കാണാതായതിനെക്കുറിച്ചുള്ള അന്വേഷണം എങ്ങനെ മുന്നോട്ടുപോകുമെന്ന് കോടതി റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനമെടുക്കും.






