ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ റെയിൽവേ ട്രാക്കിന് സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. 24 പേർ മരിച്ചതായും 50ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സൈനികർ സഞ്ചരിച്ച ട്രെയിനെയാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ സൈനികരും ഉൾപ്പെടുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
ക്വറ്റയിലെ ചമൻ ഫടക് റെയിൽവേ സ്റ്റേഷന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ക്വറ്റയിൽ നിന്ന് പെഷാവറിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ സൈനികരും അവരുടെ കുടുംബാംഗങ്ങളും യാത്ര ചെയ്യുകയായിരുന്നു. ഈദ് അവധി ആഘോഷിക്കാനായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം.
സ്ഫോടനത്തിൽ ട്രെയിൻ ഭാഗികമായി തകർന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങളിലെ ജനൽച്ചില്ലുകളും ഗ്ലാസ് പാനലുകളും തകർന്നതായി പാക് മാധ്യമമായ ജിയോ ടിവി റിപ്പോർട്ട് ചെയ്തു.
ട്രെയിൻ സ്റ്റേഷൻ കടന്നുപോകുന്നതിനിടെ ബോഗിയിൽ സ്ഫോടകവസ്തു ഘടിപ്പിച്ച ഉപകരണം ഇടിച്ചതിനെ തുടർന്നാണ് സ്ഫോടനമുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നതും പാളം തെറ്റിയ ട്രെയിനിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ക്വറ്റയിലെ സർക്കാർ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടുതൽ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ആശുപത്രികളിൽ വിന്യസിക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.






