ആലപ്പുഴ: ആലപ്പുഴയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. അരൂർ കോടംതുരുത്ത് സ്വദേശി രവി (നിർമാണത്തൊഴിലാളി) ആണ് മരിച്ചത്. കുളിക്കാൻ വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് ഇറങ്ങിയ സമയത്താണ് അപകടം സംഭവിച്ചത്.
മിന്നലേറ്റ ഉടൻ തന്നെ രവിയെ തുറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് രാവിലെ മുതൽ ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു.
ഇതിനിടെ, കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇടിമിന്നൽ അതീവ അപകടകാരിയാണെന്നും മനുഷ്യരും മൃഗങ്ങളും മാത്രമല്ല, വൈദ്യുത-ആശയവിനിമയ സംവിധാനങ്ങളും വീട്ടുപകരണങ്ങളും പോലും ബാധിക്കപ്പെടാമെന്നും അധികൃതർ അറിയിച്ചു. കാർമേഘം കണ്ടുതുടങ്ങുന്ന ഘട്ടത്തിൽ തന്നെ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശമുണ്ട്.






