ഇടുക്കി: മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം വ്യക്തിഹത്യയ്ക്കുള്ള ശ്രമമാണെന്ന് മുൻ മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും, തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലങ്കര പദ്ധതി സംസ്ഥാനത്തെ ആദ്യ ഇറിഗേഷൻ ടൂറിസം പദ്ധതിയാണെന്നും ഇത് പരിസ്ഥിതി സൗഹൃദ രീതിയിലുള്ള പദ്ധതിയാണെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. പദ്ധതിക്കായി സർക്കാർ ഒരു രൂപ പോലും മുടക്കുന്നില്ലെന്നും, വരുമാനം കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ കമ്പനിക്ക് 96.5 ശതമാനം ലാഭം നൽകുന്നുവെന്ന ആരോപണം തെറ്റാണെന്നും, വരുമാന വിഹിതത്തിന്റെ അടിസ്ഥാനത്തിലാണ് കരാർ നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു. ടെൻഡർ നടപടികൾ മൂന്ന് ഘട്ടങ്ങളിലായി പരസ്യം നൽകി സുതാര്യമായാണ് നടത്തിയതെന്നും മുൻ മന്ത്രി പറഞ്ഞു.
FSIT റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിന് കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മലങ്കര ജലാശയത്തിലെ ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി വിജിലൻസ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തുകയാണ്. സംഭവത്തിൽ എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.






