ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് ഗോത്രവർഗ സമൂഹങ്ങളെ ഒരു വിധത്തിലും ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗോത്രവർഗ സമൂഹങ്ങളുടെ ആചാരങ്ങളും സംസ്കാരവും സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഗോത്രവർഗ നേതാവ് ബിർസ മുണ്ടയുടേത് 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡൽഹിയിലെ ചെങ്കോട്ട മൈതാനത്ത് നടന്ന പരിപാടിയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
യുസിസി നിയമത്തിന്റെ പരിധിയിൽ നിന്ന് ആദിവാസി വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്നും അവരുടെ അവകാശങ്ങളെയോ പാരമ്പര്യങ്ങളെയോ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോത്രവർഗക്കാർക്കിടയിൽ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അതിൽ വിശ്വസിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഓരോരുത്തർക്കും സ്വന്തം വിശ്വാസം സ്വാതന്ത്ര്യത്തോടെ പിന്തുടരാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്ന് ഷാ പറഞ്ഞു. ഗോത്രവർഗ സമൂഹം സ്വന്തം മതവും സംസ്കാരവും സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗോത്രവർഗ വികസനത്തിനായി കേന്ദ്ര സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. മുമ്പ് 28,000 കോടി രൂപയായിരുന്നു ഗോത്രവർഗ ക്ഷേമ ബജറ്റെങ്കിൽ ഇപ്പോൾ അത് 1.5 ലക്ഷം കോടി രൂപയായി വർധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ദ്രൗപതി മുർമു രാഷ്ട്രപതിയായത് ഗോത്രവർഗ സമൂഹത്തിന് വലിയ അഭിമാനമാണെന്നും ഷാ കൂട്ടിച്ചേർത്തു.






