ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കാൻ അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. വിദ്യാർത്ഥികൾക്ക് ഇനി നാളെ അർധരാത്രിവരെ അപേക്ഷിക്കാനാകും. മുമ്പ് ഇന്ന് അർധരാത്രിവരെയായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെട്ടതിനെ തുടർന്നാണ് സമയപരിധി ദീർഘിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പോർട്ടൽ വഴി ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ലഭ്യമാകുന്നതിൽ വിദ്യാർത്ഥികൾ നേരിട്ട സാങ്കേതിക ബുദ്ധിമുട്ടുകളാണ് പ്രധാന കാരണം.
അതേസമയം, ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ഇപ്പോഴും പൂർണമായി പരിഹരിച്ചിട്ടില്ലെന്നാണ് വിദ്യാർത്ഥികളുടെ പരാതി. പുനർമൂല്യനിർണയ നടപടികളിൽ ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ച് നിരവധി വിദ്യാർത്ഥികൾ പ്രധാനമന്ത്രിക്കു പരാതി നൽകിയിരുന്നു.
പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കാനുമായി ഉയർന്ന തുക ഈടാക്കുന്നതായും വിദ്യാർത്ഥികൾ ആരോപിച്ചു. ഔദ്യോഗികമായി 100 രൂപ ഫീസ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ചിലർക്ക് 8,000 രൂപ മുതൽ 69,000 രൂപവരെ അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ആയതായി വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിൽ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചു. ചിലരുടെ അക്കൗണ്ടിൽ നിന്ന് പണം പോയെങ്കിലും പോർട്ടലിൽ ക്രെഡിറ്റ് ആയില്ലെന്നും പരാതിയുണ്ട്.
ഡൗൺലോഡ് ചെയ്ത ഉത്തരക്കടലാസുകളുടെ പകർപ്പുകൾ അവ്യക്തമാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. ഈ മാസം 21നാണ് CBSE പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. ഇത്തവണ CBSE ഓൺ-സ്ക്രീൻ മൂല്യനിർണയ സംവിധാനം സ്വീകരിച്ചിരുന്നു. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് മാർക്കുകൾ നേരിട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അപ്‌ലോഡ് ചെയ്യുന്നതായിരുന്നു പുതിയ രീതി.
എന്നാൽ, പുതിയ സംവിധാനത്തിൽ ഉണ്ടായ സാങ്കേതിക തകരാറുകൾ ഫലപ്രഖ്യാപനത്തിന് പിന്നാലെ വ്യാപക പ്രതിഷേധത്തിനും വിമർശനങ്ങൾക്കും ഇടയാക്കി. പ്രതീക്ഷിച്ച മാർക്കുകൾ ലഭിച്ചില്ലെന്നും, പോർട്ടലിൽ ഇപ്പോഴും വ്യക്തതയില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.






