മസ്‌കറ്റ്: കോൺഗോ ജനാധിപത്യ റിപ്പബ്ലിക്, ഉഗാണ്ട എന്നിവിടങ്ങളിൽ എബോള രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഒമാനിൽ വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ജാഗ്രതാ നിർദേശം നൽകി. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി, WHO യുടെ മാർഗനിർദേശങ്ങളും ആഗോള ആരോഗ്യ മുന്നറിയിപ്പുകളും അടിസ്ഥാനമാക്കിയാണ് നിർദേശം പുറത്തിറക്കിയത്.
എബോളയുടെ പുതിയ വകഭേദമായ ‘ബുന്ദിബുഗ്യോ’ സംബന്ധിച്ച മുന്നറിയിപ്പാണ് പ്രധാനമായും നൽകപ്പെട്ടിരിക്കുന്നത്. രോഗവ്യാപനം തടയാൻ ഒമാനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നടത്തുന്ന കമ്പനികൾ കർശനമായ ആരോഗ്യ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
രോഗബാധിത പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ പ്രാദേശിക ആരോഗ്യ വകുപ്പുകളും WHOയും നൽകുന്ന ആരോഗ്യ മുന്നറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു. പനി, രക്തസ്രാവം, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള ആളുകളുമായി സമ്പർക്കം ഒഴിവാക്കണം എന്നും രക്തം, ശരീര ദ്രാവകങ്ങൾ, വ്യക്തിപരമായ സാധനങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നത് അപകടകരമാണെന്നും മുന്നറിയിപ്പ് നൽകി.
എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. കാട്ടുമൃഗങ്ങളുമായി സമ്പർക്കം ഒഴിവാക്കാനും പൂർണ്ണമായി പാകം ചെയ്യാത്ത മാംസം കഴിക്കാതിരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. കൈകൾ പതിവായി സോപ്പുപയോഗിച്ച് കഴുകുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു.






