പാലക്കാട്: പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ സ്കൂൾ ബസുകളിൽ നിർബന്ധമാക്കിയ ക്യാമറകൾക്ക് ക്ഷാമം നേരിടുന്നത് സ്കൂൾ അധികൃതരെ പ്രതിസന്ധിയിലാക്കി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ബസുകളിൽ സ്ഥാപിക്കേണ്ട അംഗീകൃത ക്യാമറകൾ ലഭിക്കാത്തതിനാൽ നിരവധി ബസുകൾ നിരത്തിലിറക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ഈ അധ്യയനവർഷം മുതലാണ് മറ്റ് സുരക്ഷാ സംവിധാനങ്ങൾക്കൊപ്പം സ്കൂൾ ബസുകളിൽ ക്യാമറയും നിർബന്ധമാക്കിയത്. കഴിഞ്ഞ വർഷം ഇത് നടപ്പാക്കിയിരുന്നെങ്കിലും ക്യാമറ സ്ഥാപിക്കാൻ ഓഗസ്റ്റ് വരെ സമയം അനുവദിച്ചിരുന്നു. പിന്നീട് പരിശോധനകൾ കാര്യമായി നടക്കാതിരുന്നതിനാൽ പല സ്കൂളുകളും ക്യാമറ സ്ഥാപിച്ചിരുന്നില്ല. ഇതോടെയാണ് ഇത്തവണ കർശന നിർദേശം വന്നത്.
ബസുകളുടെ മുൻവശം, പിൻവശം, അകത്തളം എന്നിവിടങ്ങളിൽ ക്യാമറ സ്ഥാപിക്കണമെന്നാണ് നിർദേശം. മോട്ടോർ വാഹന വകുപ്പ് അംഗീകരിച്ച ഉപകരണങ്ങളാണ് ഉപയോഗിക്കേണ്ടത്. എന്നാൽ നിർദിഷ്ട മാതൃകയിലെ ക്യാമറകൾ ഇപ്പോൾ വിപണിയിൽ ലഭ്യമല്ലെന്നാണ് സ്കൂൾ അധികൃതരുടെ പരാതി.
മുൻകൂട്ടി ഓർഡർ നൽകിയവർക്ക് ക്യാമറ ലഭിച്ചെങ്കിലും അവസാനഘട്ടത്തിൽ ആവശ്യപ്പെട്ട പല സ്കൂളുകളും ഇപ്പോഴും കാത്തിരിക്കുകയാണ്. ചില സ്കൂളുകൾക്ക് പുതിയ നിബന്ധനയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാതിരുന്നതും പ്രതിസന്ധി വർധിപ്പിച്ചു.
ഒരു ബസിൽ സ്ഥാപിച്ച ക്യാമറ മറ്റൊരു ബസിലേക്ക് മാറ്റി ഉപയോഗിക്കാനാകില്ല. മൂന്ന് ക്യാമറകളും അനുബന്ധ സംവിധാനങ്ങളും ഉൾപ്പെടുന്ന ഒരു സെറ്റിന് മുമ്പ് ഏകദേശം 13,500 രൂപയായിരുന്നു ചെലവ്. ഇപ്പോൾ ഇത് 16,000 രൂപവരെ ഉയർന്നതായും സ്കൂൾ അധികൃതർ പറയുന്നു.






